തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിച്ചേക്കും. ജില്ലാ സെക്രട്ടറി വി.ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ജില്ല സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും.
രാവിലെ ചേർന്ന ജില്ല സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അതേ സമയം, ജില്ല സെക്രട്ടറി മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് താൽപര്യക്കുറവുണ്ട്. ജില്ല സെക്രട്ടറി മത്സരിക്കണോ എന്ന് എം.വി ഗോവിന്ദൻ യോഗത്തിൽ ചോദിച്ചു. എന്നാൽ, വർക്കല മണ്ഡലം നിലനിർത്താൻ വി.ജോയ് മത്സരിക്കണമെന്ന നിലപാടാണ് ജില്ല സെക്രട്ടേറിയേറ്റ് സ്വീകരിച്ചത്.
എം.വി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു. സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിരുന്നുവെങ്കിലും ജില്ല സെക്രട്ടറി വി.ജോയ് മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇന്ന് നടന്ന സിപിഎം ജില്ല സെക്രട്ടേറിയേറ്റ് യോഗം വി.ജോയ് ഉൾപ്പടെയുള്ള എല്ലാ സിറ്റിങ് എംഎൽഎമാരും മത്സരിക്കണമെന്ന് തീരുമാനമെടുക്കുകയിരുന്നു.
തിരുവനന്തപുരം സെൻട്രലും കോവളവും ഏറ്റെടുക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട ആൻ്റണി രാജുവാണ് തിരുവനന്തപുരം സെൻട്രലിൽ മത്സരിച്ചിരുന്നത്. ആർജെഡിയാണ് കോവളത്ത് മത്സരിക്കുന്നത്.
all sitting cpm mla may contest in thiruvananthapuram

































