കൊട്ടാരക്കര: ( www.truevisionnews.com ) കൊട്ടാരക്കര പുത്തൂരിലെ പോക്സോ കേസ് പ്രതി മുരാരി തന്ത്രിയുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. പെൺകുട്ടിയെ എത്തിച്ച മുറിയിൽ ഉൾപ്പെടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെൺകുട്ടി തലയിടിച്ച് വീണതെന്ന് തെളിവെടുപ്പിനിടെ തന്ത്രി പൊലീസിനോട് പറഞ്ഞു. എന്നാല്‍ രാജൻ ബാബു താന്ത്രിക വിദ്യകൾ പഠിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.
മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കലിന്‍റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് തന്ത്രിയുടെ പേരില്‍ പുത്തൂർ പൊലീസ് കേസെടുക്കുന്നത്. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബുവിനെതിരേയാണ് പോക്സോ കേസുള്ളത്.
ബാധ ഒഴിപ്പിക്കാനായി രാജൻ ബാബുവിന്‍റെ ജ്യോതിഷാലയത്തിൽ അമ്മയ്‌ക്കൊപ്പം എത്തിയ 16കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പെൺകുട്ടിയും അമ്മയും മുൻപ് ജ്യോതിഷവുമായി ബന്ധപ്പെട്ട് രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്കു കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും രാജൻ ബാബു ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു.
അമ്മയെ മുറിയുടെ പുറത്തിരുത്തിയ പ്രതി, പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് ഓടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ ഇതേ സമയം പ്രതി വീടിന്‍റെ പുറകുവശംവഴി ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
Investigation team collects evidence from Murari Thantri accused in POCSO case

































