കൊല്ലം : ( www.truevisionnews.com ) കൊല്ലത്ത് 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 വയസുകാരന് കഠിനതടവും പിഴയും. തഴുത്തല പേരയം ചേരിയിലെ ബൈജുവിന് എതിരെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരം ഏഴു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണം.
സുഹൃത്തിന്റെ മകനായ 14 വയസുകാരനെയാണ് പ്രതി ബൈജു പീഡിപ്പിച്ചത്. ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കൊട്ടിയം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനിൽ വി ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. എ എസ് ഐ പ്രസന്നഗോപൻ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.
50 year old man sentenced to rigorous imprisonment and fine for sexually assaulting 14 year old friend's son
































