തിരുവനന്തപുരം: (https://truevisionnews.com/) വിവാദമായ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ .
കേരളത്തിന്റെ മതനിരപേക്ഷതയിലും വികസനനേട്ടത്തിലും അസൂയ ഉള്ളവരാണ് സിനിമയ്ക്ക് പിന്നിലെന്ന് സജി ചെറിയാൻ പറഞ്ഞു. 'കേരളത്തെ അപകീർത്തിപ്പെടുത്താനും. മതനിരപേക്ഷതയിലും ജനാധിപത്യ സംവിധാനങ്ങളുടെ കാര്യത്തിലും വികസനത്തിലും കേരളം നേടിയ നേട്ടങ്ങളെല്ലാം രാജ്യത്തെ പലർക്കും അസൂയ ഉണ്ടാക്കുന്നതാണ്.
കേരളത്തെ മോശമാക്കി കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ചില സിനിമകളിലൂടെ നടത്തുന്നത്. അതൊന്നും കേരളം അംഗീകരിക്കില്ല. കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം എങ്ങനെ പോയോ, രണ്ടാം ഭാഗവും അതേ പോലെ പോകും' സജി ചെറിയാൻ പറഞ്ഞു.
അതേസമയം കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നാണ് കേരള സ്റ്റോറി പറഞ്ഞുവെക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണിതെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിമർശനം.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ നിയമപരമായും ന്യായമായും അവരെ സംരക്ഷിക്കുകതന്നെ ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. എത്ര സ്റ്റോറി വന്നാലും ഇവിടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രം പറയുന്നത് ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ കേരളം നമ്പർ വൺ ആണെന്നാണ്. വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറി ആണിത്.
നാട്ടിലെ ജനാധിപത്യ സംവിധാനത്തിൽ അതിന്റെ ബദൽ സ്റ്റോറി ഇറക്കാനുള്ള അവകാശം നമുക്കുണ്ടല്ലോ. യഥാർത്ഥ കേരള സ്റ്റോറി അതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala Story 2, Saji Cherian criticizes.




























