തിരുവനന്തപുരം: (moviemax.in) ഇടതുപക്ഷ സർക്കാരുമായി പരസ്യമായി ഇടഞ്ഞുനിൽക്കുന്ന നടനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാറിനെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നീക്കം. കോൺഗ്രസ് നേതാക്കൾ പ്രേം കുമാറുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് സൂചന. എന്നാൽ ചർച്ചകളുടെ ഔദ്യോഗിക വിശദാംശങ്ങൾ ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ അതൃപ്തനാണ് പ്രേംകുമാർ. ഇതിൽ സർക്കാരിനെതിരെ കഴിഞ്ഞ ദിവസം പ്രേം കുമാർ തുറന്നടിച്ചിരുന്നു. സച്ചിദാനന്ദനെതിരെ നടപടിയെടുക്കാത്ത സർക്കാർ, തനിക്കെതിരെ ഏകപക്ഷീയമായ നടപടിയെടുത്തുവെന്നായിരുന്നു പ്രേംകുമാറിൻ്റെ വിമർശനം.
തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രേംകുമാറിന്‍റെ വിമര്‍ശനം. തന്നോട് സര്‍ക്കാര്‍ കാണിച്ചത് നീതിനിഷേധമാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സർക്കാർ മാന്യത കാണിച്ചില്ലെന്നും പ്രേംകുമാര്‍ തുറന്നടിച്ചു. യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ലെന്നും എന്തിനാണ് പുറത്താക്കിയതെന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ അനുകൂലിച്ചതിനെതുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ആശാസമരത്തെ അനുകൂലിച്ച് പറഞ്ഞത് സദുദ്ദേശപരമായ അഭിപ്രായമാണ്. എന്നാൽ, ഇപ്പോള്‍ സച്ചിദാനന്ദനോട് കാണിക്കുന്നതല്ല തന്നോട് കാണിക്കുന്നതെന്നും ഗുരുതര പരാമര്‍ശം നടത്തിയിട്ടും സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുകയാണെന്നും പ്രേംകുമാര്‍ തുറന്നടിച്ചു. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രേംകുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും തുറന്ന വിമര്‍ശനം.
Congress leaders hold talks with actor to exploit Premkumar's feud with Left



























