പത്തനംതിട്ട:(https://truevisionnews.com/) തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ നടന്ന അതിക്രമത്തിലും ബലാത്സംഗക്കേസിലും ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പോലീസ് വലയിലാക്കി. കേസിലെ ഏഴാം പ്രതിയായ മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണിയെ ചങ്ങനാശ്ശേരിയിൽ നിന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതിനെക്കുറിച്ച് പോലീസിന് നിർണ്ണായക വിവരം ലഭിച്ചത്.
നേരത്തെ ഒളിവിലായിരുന്ന കിരൺ, സജിൻ എന്നീ പ്രതികൾ പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഇവരെ കൂടാതെ ചുമത്ര സ്വദേശിയായ പ്രശോഭിനെയും പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ അക്രമസംഭവത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാ പ്രതികളും നിയമത്തിന്റെ പരിധിയിലായി.
ഫെബ്രുവരി ഒന്നിന് വൈകുന്നേരമാണ് തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ ആറംഗ ഗുണ്ടാസംഘം അതിക്രമിച്ചു കയറിയത്. നാൽപ്പതിനായിരം രൂപയിലധികം ക്വട്ടേഷൻ തുക ആവശ്യപ്പെട്ടായിരുന്നു അക്രമം. കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള സുബിന്റെ നേതൃത്വത്തിലുള്ള സംഘം സ്പാ ജീവനക്കാരിയെ ക്രൂരമായി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
Thiruvalla spa rape case; Seventh accused arrested
































