പത്തനംതിട്ട: ( www.truevisionnews.com ) ശബരിമല സന്നിധാനത്തെത്തിയ പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി. ശ്രീകോവിലിനുചുറ്റും നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാതെ വന്നതോടെയാണ് കൂടുതൽ പരിശോധനകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്.
ശ്രീകോവിലിനുചുറ്റുമുള്ള എല്ലാ വശങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്നാണ് വിവരം. ആദ്യം ശ്രീകോവിലിനുപിറകിലുള്ള സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുന്നത്. പരിശോധന മൂന്ന് ദിവസം നീണ്ടുനിൽക്കും. ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമുണ്ട്. ഇന്ന് ഉച്ചയോടെ അന്വേഷണ സംഘം സന്നിധാനത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. നട അടച്ചതിനുശേഷം സാമ്പിളുകൾ ശേഖരിക്കാനായിരുന്നു ആദ്യം തിരുമാനിച്ചിരുന്നത്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം അനുവദിച്ച് കോടതി. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിന് പിന്നാലെ സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. ജാമ്യം ലഭിച്ചെങ്കിലും കെഎസ് ബൈജുവിന് പുറത്തിറങ്ങാനാകില്ല.
ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരും. ഈ മാസം 25 ന് ദ്വാരപാലകയിൽ സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കും. സ്വർണ്ണക്കൊള്ളയിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ വാസുവും ഉൾപ്പടെ നാല് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു.
sabarimala gold theft special investigation team collects samples of gold layers

































