തിരുവനന്തപുരം: (https://truevisionnews.com/) കേരളം അക്ഷരാർത്ഥത്തിൽ ഒരു കനൽച്ചട്ടിയായി മാറുകയാണ്. സംസ്ഥാനത്ത് ചൂട് അസഹനീയമായി ഉയരുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തി.
ഇടുക്കി ജില്ലയിൽ അതിതീവ്രമായ ചൂട് കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അൾട്രാവയലറ്റ് (UV) ഇൻഡക്സ് 8 രേഖപ്പെടുത്തിയതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഇടുക്കിക്ക് പുറമെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, വയനാട്ടിലെ മാനന്തവാടി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 6 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അള്‍ട്രാവയലററ് സൂചന 0-5വരെ മനുഷ്യനെ ഹാനികരമായി ബാധിക്കില്ല. 6-7 വരെയെത്തുമ്പോള്‍ യെല്ലോ അലേര്‍ട്ടും 8-10 വരെ ഓറഞ്ച് അലേര്‍ട്ടും 11ന് മുകളില്‍ റെഡ് അലേര്‍ട്ടുമാണ്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയത്ത് കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നിറിയിപ്പ് നല്‍കി.
Summer is coming; ultraviolet rays are dangerous

































