കൊച്ചി: ( www.truevisionnews.com ) ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് ഹെെക്കോടതി നിർദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇതുസംബന്ധിച്ച് വിജിലന്‍സിന് നിര്‍ദേശം നല്‍കി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 2017-ല്‍ കേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അന്വേഷണം.
വിജിലന്‍സ് അന്വേഷണത്തില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ എസ്‌ഐടി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുക്കും. പ്രയാഗ് ഗോപാലകൃഷ്ണനായിരുന്നു അന്ന് ദേവസ്വം പ്രസിഡന്റ്. അജയ് തറയില്‍, കെ രാഘവന്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പാളികൾ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. വിഎസ്എസ്‌സിയിൽ നടത്തിയ പരിശോധനാഫലത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പരിശോധന നടത്തണമെന്ന എസ്‌ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കാൻ എസ്‌ഐടിക്ക് കോടതി നിർദേശം നൽകി.
ഫെബ്രുവരി 12ന് സാമ്പിള്‍ ശേഖരിക്കും തുടർന്ന് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും പരിശോധന നടത്തുക. പരിശോധനയിലൂടെ സ്വർണത്തിന്റെ കാലപ്പഴക്കത്തിലും കൃത്യത വരുത്തും.
989 ഗ്രാമിൽ കൂടുതൽ സ്വർണ്ണം ശബരിമലയിൽ നിന്ന് നഷ്ടമായെന്ന് വിഎസ്എസ്‌സിയിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. പുറത്ത് വന്നതിനേക്കാൾ വ്യാപ്തിയിലുള്ള സ്വർണ്ണക്കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു വിഎസ്എസ്‌സിയിൽ നിന്നുള്ള ഈ പരിശോധനാ ഫലം.
ഈ കണക്ക് ഹൈക്കോടതിക്ക് കൈമാറിയതിന് പിന്നാലെയാണ് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ 989 ഗ്രാം സ്വര്‍ണം ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശി എന്നായിരുന്നു പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്.
എന്നാല്‍ ഇത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് വിഎസ്എസ്‌സി പരിശോധനാ ഫലം. ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനായാണ് വിഎസ്എസ്‌സി രണ്ടാം തവണ പരിശോധന നടത്തിയത്. കൊള്ളയെക്കുറിച്ച് പ്രതികൾ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന ഫലമായിരുന്നു വിഎസ്എസ്‌സിയിൽ നിന്ന് പുറത്തുവന്നത്.
High Court demands vigilance probe into Sabarimala flagpole re-installation




























