(https://moviemax.in/) പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയൻ. 1986-ൽ കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത 'അമ്പിളി അമ്മാവൻ' എന്ന ചിത്രത്തിലൂടെയാണ് പക്രു തന്റെ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ 'ഉണ്ട പക്രു' എന്ന പേരിലാണ് അദ്ദേഹം പിന്നീട് സിനിമാലോകത്ത് പ്രശസ്തനായത്. ലോകസിനിമയിൽ തന്നെ ഏറ്റവും ഉയരം കുറഞ്ഞ നായകനടനായി അഭിനയിച്ചുവെന്ന ഗിന്നസ് ലോകറെക്കോർഡും പക്രുവിന്റെ പേരിലുണ്ട്.
2005-ൽ വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപ്' എന്ന ചിത്രത്തിലൂടെയാണ് പക്രു നായകനായി അരങ്ങേറിയത്. ഇപ്പോഴിതാ തന്റെ ആദ്യകാല സിനിമാ അനുഭവങ്ങൾ താരം പങ്കുവെക്കുന്നു. താൻ ആദ്യമായി കണ്ട സിനിമാ താരങ്ങൾ കുതിരവട്ടം പപ്പുവും മാള അരവിന്ദനുമായിരുന്നുവെന്ന് പക്രു ഓർക്കുന്നു. എന്നാൽ തന്റെ ആദ്യ സിനിമ റിലീസായപ്പോൾ നേരിട്ട ഒരു സങ്കടകരമായ അനുഭവവും താരം വെളിപ്പെടുത്തി. ചിത്രത്തിൽ താൻ അഭിനയിച്ച ഭാഗങ്ങൾ എഡിറ്റ് ചെയ്തു കളഞ്ഞിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ നിമിഷം നിരാശയായി മാറിയത് തന്നെ തകർത്തു കളഞ്ഞുവെന്നും പക്രു മനസ്സ് തുറക്കുന്നു.
"നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ കയറുന്നത്. കഥാപ്രസംഗമാണ് അന്ന് അവതരിപ്പിച്ചത്. വലിയ കരഘോഷമായിരുന്നു അന്ന് എനിക്ക് ലഭിച്ചത്. സ്റ്റേജിൽ മികച്ച രീതിയിൽ പെർഫോം ചെയ്യാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്ന് എനിക്ക് ബോധ്യമായി. ആ പ്രകടനത്തിന് മികച്ച പെർഫോമർക്കുള്ള സമ്മാനമായി ഒരു നിലവിളക്കും കിട്ടി; അതായിരുന്നു എനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം. സിനിമയിലേക്കുള്ള എന്റെ വഴി ഞാൻ കണ്ടെത്തിയത് മറ്റൊരാൾക്ക് വഴി പറഞ്ഞ് കൊടുത്തതിലൂടെയാണ്. കുതിരവട്ടം പപ്പു ചേട്ടൻ, ജഗതി ചേട്ടൻ, മാള അരവിന്ദൻ ചേട്ടൻ എന്നിവരായിരുന്നു ഞാൻ ആദ്യമായി കണ്ട താരങ്ങൾ. ഇവർക്കൊപ്പമായിരുന്നു എന്റെ ആദ്യ സിനിമ." പക്രു തന്റെ ഓർമ്മകൾ പങ്കുവെക്കുന്നു.
"അത്ഭുതദ്വീപിൽ രാജഗുരുവായി അഭിനയിച്ച വെട്ടൂർ പുരുഷൻ ചേട്ടനും സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശിഷ്യൻ റോളായിരുന്നു എനിക്ക്. ആ സിനിമയിൽ അഭിനയിച്ചതോടെ സ്കൂളിലും നാട്ടിലും ഞാൻ സിനിമാ നടനായി. ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ ഒരു നാടാണ് എന്നെ യാത്രയാക്കിയിരുന്നത്."
"പ്രീമിയർ പത്മിനി കാറിലായിരുന്നു ലൂസ് ലൂസ് ലൂസ് അരപ്പിരി ലൂസിന്റെ സെറ്റിലേക്ക് എന്നും പോയിരുന്നത്. സിനിമ ക്രൂവിട്ട കാറായിരുന്നു അത്. ആ കാർ യാത്രയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ആ സിനിമ റിലീസിന് വന്നപ്പോൾ എന്റെ ഭാഗം അതിലുണ്ടായിരുന്നില്ല. അവർ കട്ട് ചെയ്ത് കളഞ്ഞിരുന്നു. അന്ന് ഞാൻ തകർന്ന് പോയി. സിനിമയിൽ വന്നില്ല എന്നതിനേക്കാൾ കൂട്ടുകാരോട് എന്ത് പറയും എന്നതായിരുന്നു എന്റെ സങ്കടം. ആ സിനിമയ്ക്ക് വേണ്ടി മുടി മൊട്ടയടിക്കുകയും ഫൈറ്റ് ചെയ്യുകയുമെല്ലാം ഞാൻ ചെയ്തിരുന്നു." പക്രു കൂട്ടിച്ചേർത്തു.
'I shaved my hair and fought; but when the movie came out, I wasn't on the screen'; Guinness Pakru shares painful memories of his first movie


































