( moviemax.in) ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. തന്റെ പുതിയ സിനിമയായ റേച്ചലിന്റെ റിലീസിന് ശേഷം ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാമെന്നാണ് ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. താൻ കടം നല്‍കിയ 20 ലക്ഷം തിരികെ ചോദിച്ചതോടെ ബാദുഷ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്.
'എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം', ബാദുഷ കുറിച്ചു. ഇതിന് ശേഷം നിരവധി പേരാണ് ബാദുഷയ്ക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയത്. തന്റെ പോസ്റ്റിന്റെ താഴെ ചീത്ത വിളികളും വാങ്ങിയ പണം നൽകിയിട്ട് സംസാരിക്കൂ, എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചൽ ഡിസംബർ 12ന് തിയേറ്ററുകളിലെത്തും.
കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിൽ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ സിനിമകളിൽ നിന്ന് നിരന്തരം മാറ്റിനിർത്താൻ ഇടപെടുന്നതെന്ന് നേരത്തെ ഹരീഷ് കണാരൻ പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല.
ബാദുഷയാണ് ആ നിർമാതാവെന്ന് ഹരീഷ് ഇപ്പോഴാണ് വെളിപ്പെടുത്തിയത്. അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് കണാരൻ പറഞ്ഞു.
Badusha responds to Harish Kanaran's allegations
































