തൃശൂർ: (https://truevisionnews.com/) പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് അപകടം . ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ മമ്പാട് മേപ്പാടം സ്വദേശി കാട്ടുമുണ്ട വീട്ടിൽ പരേതയായ അബൂബക്കർ-പാത്തുമ്മക്കുട്ടി ദമ്പതികളുടെ മകൻ അഫ്‌സൽ (32) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന പിക്കപ്പും ഷൊർണൂർ ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ടാങ്കറുമാണ് ചെറുതുരുത്തി ചുങ്കത്ത് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ മുൻവശം തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ അഫ്‌സലിനെ ചെറുതുരുത്തി പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വണ്ടി വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.
അഫ്‌സലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. അഫ്‌സലിന്റെ ഭാര്യ ഏഴുമാസം ഗർഭിണിയാണ്.
ഭാര്യയെ ആശുപത്രിയിൽ കാണിക്കാനായാണ് തിരുവനന്തപുരത്ത് ഫർണിച്ചർ ഇറക്കി പിക്കപ്പുമായി നേരത്തെ പുറപ്പെട്ടത്. ഭാര്യ- ലിയ, നാലു വയസ്സുള്ള ഏദൻ യസാക്കാണ് ഏക മകൻ. മൃതദേഹം കോട്ടക്കുന്ന് ഖബർസ്ഥാനിൽ ഖബറടക്കി.
Thrissur driver dies after collision between pickup and petrol tanker lorry

































