( moviemax.in ) ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം. ഷെഫാലിയുടെ മരണ കാരണം വ്യക്തമല്ലെന്ന് മുംബൈ പോലീസ് അറിയിച്ചു. ഷെഫാലിയെ അന്ധേരിയിലെ വസതിയിൽ മരിച്ചനിലയിൽ കാണുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.
ആശുപത്രിയിൽവെച്ചാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. സംഭവത്തേക്കുറിച്ച് അന്വേഷിക്കുകയാണെന്നും നടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അവർ അറിയിച്ചു.
"ഷെഫാലിയെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ ഏതാണ്ട് ഒരുമണിയോടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണ കാരണം വ്യക്തമല്ല." പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചതിനുപിന്നാലെ ഫൊറൻസിക് വിദഗ്ധരും പോലീസിനൊപ്പം അവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. നടിയുടെ കുടുംബം അവരുടെ മരണത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തിൽ കുടുംബം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് കരുതുന്നത്.
2002-ൽ കാന്താ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ 'മുജ്‌സെ ഷാദി കരോഗി'യിൽ അഭിനയിച്ചു. കൂടാതെ 2019-ൽ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു. നടൻ പരാഗ് ത്യാഗിയാണ് ഷെഫാലിയുടെ ഭർത്താവ്.
shefalijariwala death mumbai police investigation