( moviemax.in ) നടൻ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ പരിശോധന നടത്തി വനംവകുപ്പും മുംബൈ കോർപ്പറേഷനും. തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വസതിയായതിനാൽ, തീര സംരക്ഷണ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് നടപടി. ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നൽകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാരൂഖ് ഖാന്റെ ഓഫീസ് അറിയിച്ചു. സാമൂഹിക പ്രവർത്തകനായ സന്തോഷ് ദൗർക്കറാണ് പരാതി നൽകിയത്.
ഷാറൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടു. ഗ്രേഡ് ടു ബി പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രോപ്പർട്ടി ആയതിനാൽ മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. 2024 നവംബറിലാണ് ഇതിനുള്ള അപേക്ഷ ഗൗരി ഖാൻ സമർപ്പിച്ചത്. മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അനുമതി നൽകുകയും ചെയ്തു. 25 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ഷാറൂഖ് ചെലവഴിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
മന്നത്ത് ബംഗ്ലാവിൽ അധികമായി രണ്ടു നിലകൾ ഉൾപ്പെടുത്തി ബംഗ്ലാവിന്റെ വലുപ്പം 616.02 ചതുരശ്ര മീറ്റർ കൂടി വർധിപ്പിക്കുന്നതിന് വേണ്ടിയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മന്നത്തിൽ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന എല്ലാ ജോലിക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Inspection conducted actor ShahrukhKhan residence Mannath