കരിയറിൽ എടുത്ത് പറയാൻ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുള്ള നടിയാണ് ശ്വേത മേനോൻ. നായികാ പ്രാധാന്യമുള്ള സിനിമകൾ ശ്വേതയ്ക്ക് തുടരെ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ശ്വേതയ്ക്ക് നേടിക്കൊടുത്ത സിനിമയാണ് 2009 ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയിൽ ചീരു എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്. സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ ശ്വേത മേനോൻ.
മമ്മൂക്ക വളരെ കംഫർട്ട് തരുന്ന ആർട്ടിസ്റ്റാണ്. ഞാൻ സീനിയറാണ്, നിങ്ങൾ തെറ്റ് ചെയ്തു എന്ന തരത്തിൽ പെരുമാറുന്ന ആളല്ലെന്ന് ശ്വേത പറയുന്നു. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് പരാമർശം. പാലേരി മാണിക്യത്തിൽ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാൻ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയർത്തി അത് പൊട്ടിക്കണം. മമ്മൂക്ക ഇത് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു രഞ്ജിത്തേട്ടന്. അതുകൊണ്ട് ക്ലോസപ്പും ഫീലിംഗും എക്സ്പ്രഷനുമെല്ലാമെടുത്തു. ഞാൻ വെറുതെ നിന്നാൽ മതി.
കാൽ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാൽ സീൻ കഴിഞ്ഞു. മമ്മൂക്ക വന്ന് ഇരുന്നു. ശ്വേതാ, ഒറ്റ വലി ഉണ്ടാകും എന്ന് പറഞ്ഞു. അത് ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല. എക്സ്പ്രഷൻ കാെടുത്തതെല്ലാം മാറ്റി വെച്ചു. ഫുൾ ഷോട്ട് മമ്മൂക്ക ചെയ്തു. അനശ്വരത്തിലെ മമ്മൂക്ക അല്ല പാലേരി മാണിക്യത്തിലെ മമ്മൂക്ക. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹവും വളർന്നു. ഇന്നത്തെ തലമുറയുമായി ചേർന്നു.
സീനിയറാണ്, ഭരതൻ സാറിന്റെയും അടൂർ സാറിന്റെയും കൂടെ വർക്ക് ചെയ്തു എന്ന് പറഞ്ഞ് ഇരിക്കുന്ന ആൾക്കാരല്ല അവർ. ഇന്ന് എന്താണ് ആവശ്യം എന്ന് നോക്കുന്നു. അദ്ദേഹമത് ആസ്വദിക്കുന്നയാളാണെന്നും ശ്വേത മേനോൻ പറയുന്നു. മോഹൻലാലിനെക്കുറിച്ചും ശ്വേത സംസാരിക്കുന്നുണ്ട്. മോഹൻലാലിനൊപ്പം ഷൂട്ടിനിടെയുള്ള അനുഭവങ്ങളാണ് രസകരം. നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് മോഹൻലാലെന്നും ശ്വേത മേനോൻ പറഞ്ഞു.
ജങ്കാർ ആണ് ശ്വേത മേനോന്റെ പുതിയ സിനിമ. 2013 ന് ശേഷം ശ്വേത മേനോന് ലഭിച്ച ശ്രദ്ധേയ സിനിമകൾ കുറവാണ്. കഴിഞ്ഞ കുറേ നാളുകളായി സിനിമാ രംഗത്ത് ശ്വേത സജീവവുമല്ല. തനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ശ്വേത മേനോൻ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമകൾക്ക് പുറമെ ടെലിവിഷൻ ഷോകളിൽ ആങ്കറായും ജഡ്‍ജ് ആയും ശ്വേത മേനോൻ സാന്നിധ്യം അറിയിക്കാറുണ്ട്. 2008 ൽ കെെരളി ടിവിയിലെ സ്റ്റാർ വാർസ് എന്ന പ്രോഗ്രാമിൽ ശ്വേത നായികയായെത്തി. മികച്ച ആങ്കറിനുള്ള ഏഷ്യൻ ടെലിവിഷൻ അവാർഡ് ശ്വേത സ്വന്തമാക്കി.
shwethamenon recalls experience mammootty palerimanikyam movie