വിജയ്‌യുടെ അഭിനയ ജീവിതത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മെർസൽ. ആരാധാകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് കോളിവുഡിൽ നിന്ന് എത്തുന്നത്. ഇളയദളപതി വ്യത്യസ്തമായ മൂന്നു വേഷങ്ങളിലെത്തിയ മെർസൽ വീണ്ടും പ്രദർശനത്തിനെത്തുകയാണ്. ജൂൺ 20 ന് ചിത്രം 4 കെ മികവോടെ തിയേറ്ററുകളിൽ എത്തും.
അറ്റ്ലി സംവിധാനം ചെയ്ത മെർസൽ വിജയുടെ കരിയറിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. തെൻട്രൽ സ്റ്റുഡിയോയുടെ നൂറാമത്തെ ചലച്ചിത്രമായിരുന്നു മെർസൽ.എസ്.ജെ. സൂര്യ, കാജൽ അഗർവാൾ, സാമന്ത റൂത്ത് പ്രഭു, നിത്യ മേനോൻ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തി.അറ്റ്ലിയ്ക്കൊപ്പം മൂന്നൂ ചിത്രങ്ങളിലാണ് വിജയ് ഒരുമിച്ചത് ,അതിൽ രണ്ടാമത്തേ ചിത്രമായിരുന്നു മെർസൽ. ബോക്‌സ് ഓഫീസിൽ വൻ വിജയമാണ് മൂന്ന് ചിത്രങ്ങളും നേടിയത്. രാജ്യത്തിന് അകത്തും പുറത്തും വൻ അംഗീകാരങ്ങൾ മെർസലിനെ തേടിയെത്തിയിരുന്നു.
വിജയ് ട്രിപിൾ റോളിലെത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെഡിക്കൽ കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മാന്ത്രികനായ വെട്രി, രോഗികളിൽ നിന്ന് തുച്ഛമായ തുക ഈടാക്കുന്ന പ്രശസ്ത ഡോക്ടറായ മാരൻ എന്നിവരാണ് മെർസലിലെ പ്രധാന കഥാപാത്രങ്ങൾ. അഴിമതി നിറഞ്ഞ ആരോഗ്യ രംഗത്തെ രീതികളും , സാമ്പത്തിക തട്ടിപ്പുകളുടെയും കഥകൾ തുറന്നുകാട്ടുന്ന വെൻട്രിയുടെ സാഹസിക ജീവിതമാണ് മെർസൽ പറഞ്ഞുവെക്കുന്നത്.
വിജയ് എച്ച് വിനോദിനൊപ്പം ദളപതി 69 എന്ന ചിത്രത്തിനായി കൈകോർക്കുകയാണ്. വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സംരംഭമായാണ് ഈ പ്രൊജക്റ്റ് അറിയപ്പെടുന്നത്. സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ് സിനിമയിൽ നിന്നും പൂർണമായും പിൻവാങ്ങാനും മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിൽ വൻ മുന്നേറ്റത്തിനാണ് വിജയ് ഒരുങ്ങുന്നത്. ഇതിനിടയിലാണ് മെർസൽ സാങ്കേതിക മികവോടെ വീണ്ടും പ്രദർശനത്തിനെത്തുന്നത്.റീ റിലീസിനെത്തിയ വിജയ് ചിത്രങ്ങളിൽ ഗില്ലി 32 കോടിയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സച്ചിനും തിയേറ്ററിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു.
vijays film mersal re-released