റിഷബ് ഷെട്ടി നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന ‘കാന്താര- ചാപ്റ്റർ 1’ എന്ന സിനിമയുടെ ഭാഗമായിരുന്ന ഒരു മിമിക്രി കലാകാരൻ അന്തരിച്ചു. മലയാളിയായ വിജു വി കെ ആണ് മരിച്ചത്, തൃശൂർ സ്വദേശിയാണ്. കാന്താര ഫിലിം ഷൂട്ടിങ്ങിന്റെ ഭാഗമായി അഗുംബെയ്‌ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച രാത്രി വിജുവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ തീർത്ഥഹള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. വിജുവിന്റെ മൃതദേഹം തീർത്ഥഹള്ളിയിലെ ജെസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്ന് കുടുംബാംഗങ്ങൾ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മുന്നാമത്തെ വ്യക്തിയാണ് കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെടുന്നത് . നേരത്തെ ചിത്രത്തില്‍ ജൂനിയർ ആർട്ടിസ്റ്റായ കോട്ടയം സ്വദേശിയായ എം.എഫ്. കപിൽ മരിച്ചിരുന്നു. ഒരു സംഘത്തോടൊപ്പം കൊല്ലൂരിലെ സൗപർണിക നദിയിൽ നീന്താൻ പോയ ഇദ്ദേഹം വെള്ളത്തിന്റെ ആഴം അറിയാതെ നദിയിൽ ഇറങ്ങിയപ്പോഴായിരുന്നു മരണം സംഭവിച്ചത്.
ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരുന്ന നടൻ രാകേഷ് പൂജാരിയും ഇതിനിടെ മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ നൃത്തം ചെയ്യുന്നതിനിടയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഈ മരണത്തിന്റെ കാരണവും ഹൃദയാഘാതമായിരുന്നു. നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന്റെ തുടക്കത്തിൽ, ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുപോകുന്ന ഒരു ബസ് കൊല്ലൂരിൽ വെച്ച് അപകടം സംഭവിച്ചിരുന്നു.
Content Highlight: malayali artist from kantara movie passes away



























