(moviemx.in) മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. മെയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് മറ്റ് അംഗങ്ങള്‍ തങ്ങളുടെ പൊതുതാല്‍പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്.
ഈ മാസം 22-ാം തീയതിയാണ് സംഘടനയുടെ അടുത്ത ജനറല്‍ ബോഡി യോഗം. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാവും. മറ്റ് പദവികളിലേക്കുള്ള ഭാരവാഹികളെയും ജനറല്‍ ബോഡിയില്‍ തീരുമാനിക്കും. അമ്മ സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റിക്ക് മൂന്ന് വര്‍ഷം വരെ തുടരാം. എന്നാല്‍ ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരം അഡ്ഹോക് കമ്മിറ്റിയെ സ്ഥിരം കമ്മിറ്റിയായും നിശ്ചയിക്കാം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് അമ്മയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്‍റ് സ്ഥാനത്തുള്ള മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ അഭിനേതാക്കളില്‍ നിന്ന് ഉണ്ടായ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഭരണസമിതിയിലെ കൂട്ടരാജി.
അതിക്രമ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ടരാജിയിലേക്കെത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ലെന്നും സിനിമാ രംഗം ആകെയാണെന്നും വിഷയത്തില്‍ മോഹൻലാൽ പിന്നീട് പ്രതികരിച്ചിരുന്നു. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇത് സംബന്ധിച്ച 35 കേസുകളും പൊലീസ് അവസാനിപ്പിക്കുന്നത്. 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കും.
mohanlal continued amma president hoc committeea nnouncement general body meeting