(moviemx.in) നടൻ ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിപിൻ കുമാർ പരാതി നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുക്കുന്നത് അടക്കമുള്ള നടപടികളും നടന്നു. ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇല്ലാത്ത കാര്യങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉന്നയിക്കുന്നതെന്നും ടൊവിനോ തന്റെ നല്ലൊരു സുഹൃത്താണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഗോഡ് ഫാദറില്ലാതെ സിനിമയിലെത്തിയ ആളാണ് താനെന്നും തന്നെ താനാക്കി മാറ്റിയത് കേരളത്തിലെ ജനങ്ങളാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്റെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാൻ അച്ഛനും അമ്മയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും നടൻ പറയുന്നു.
"എന്റെ സ്വഭാവത്തിന്റെ പ്രശ്നമാണെന്നാണ് വിപിൻ പറഞ്ഞത്. എന്റെ സ്വഭാവത്തിന് എന്താണ് പ്രശ്നം. ഞാൻ ആരോട് എന്ത് ചെയ്തുവെന്നാണ് ഈ പറയുന്നത്. സാധാരണ ഒരു മനുഷ്യന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെ രീതിയിൽ എനിക്ക് നേരെ വന്നു. ഞാൻ കേരളത്തിൽ തന്നെയാണ് ഉള്ളത്. പറയുന്ന സമയത്ത് കോടതിയിൽ പോയിട്ടുണ്ട്. മീഡിയയുടെ മുന്നിൽ വന്നിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം തന്നിട്ടുണ്ട്. ഞാൻ എവിടെയും ഓടി പോയിട്ടില്ല", എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
"ഇപ്പോൾ നടക്കുന്നത് തീർത്തും ഇല്ലാത്ത കാര്യങ്ങളാണ്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടായിക്കും ഇങ്ങനെ ഒരു സംഭവം. ടൊവിനോ വിഷയം വ്യാജമാണെന്ന് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം. അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ. ഈ വിഷയം നടക്കുമ്പോൾ ഒരു ലേഡി എന്ന വിളിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലത്തിലുള്ള കാര്യങ്ങളാണ് എന്നോട് പറഞ്ഞത്. വധഭീഷണി തൊട്ട്, പെണ്ണ് കേസ് വരെ ഫോൺ കോളിൽ വരുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഡിജിപിക്കും ഡിവൈഎസ്പിക്കും പരാതി കൊടുത്തത്. എനിക്ക് പേടിയുണ്ട്. സാധാരണ ഉണ്ണി മുകുന്ദൻ അങ്ങനെ പറയാറില്ല", എന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞു.
"മൂന്നാം കിട പിആർ പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. പിആർ അല്ല വ്യക്തി വൈരാഗ്യമാണ്. ഈ വിഷയം വളരെ സില്ലിയായാണ് ഞാൻ കണക്കാക്കുന്നത്. ഞാൻ വർഷത്തിൽ അഞ്ച് പടങ്ങൾ ചെയ്യുന്ന ആളല്ല. ഞാൻ ആഗ്രഹിക്കുന്ന, ഇഷ്ടത്തിന് അനുസരിച്ച് സിനിമകൾ ചെയ്യുന്ന ആളാണ്. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ ജനങ്ങളാണ്. സിനിമ ഇഷ്ടപ്പെടുന്നവർ കണ്ട് കയ്യടിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഞാനായത്. എനിക്ക് ലോബിയില്ല, ഗോഡ് ഫാദറുമില്ല. കഷ്ടപ്പെട്ട് പണിയെടുത്ത് സിനിമ ഇറക്കുന്ന ആളാണ് ഞാൻ. സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഒത്തിരിപേരുണ്ട്. ഒരാൾക്കും എന്റെ അവസ്ഥ വരാതിരിക്കട്ടെ", എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
actor unnimukundan pressmeet based vipinkumar issue