(moviemax.in) അച്ഛനും അമ്മയ്ക്കും തന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണാൻ പേടിയാണെന്നും എന്നാൽ ഏറ്റവും പുതിയ ചിത്രമായ ഡിറ്റക്ടീവ് ഉജ്വലൻ തീയേറ്ററിൽ ധൈര്യമായി പോയി കാണാൻ പറ്റുന്ന സിനിമയാണെന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും നടൻ ധ്യാൻ ശ്രീനിവാസൻ.
സിനിമ കണ്ട ശേഷം മാധ്യമങ്ങൾ പ്രതികരണം ചോദിച്ചു വരുമ്പോൾ സ്വന്തം മകനായതു കൊണ്ട് കുറ്റം പറയാൻ സാധിക്കാത്തതു കൊണ്ട് അവർ തന്‌റെ സിനിമകൾ തിയേറ്ററിൽ കാണാറില്ലെന്നും ചാനലുകളെ പേടിച്ച് ശ്രീനിവാസൻ വീട്ടിലിരിക്കുകയാണെന്നും ധ്യാൻ പറഞ്ഞു. ഡിറ്റക്ടീവ് ഉജ്വലന്റെ വിജയാഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ധ്യാനിന്റെ ഹാസ്യരൂപത്തിലുള്ള പ്രതികരണം.
"കഴിഞ്ഞ ദിവസം അമ്മ നിന്റെ ഒരു പടം ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. അച്ഛനും അന്നേരം അവിടെ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു ഉണ്ട് ഡിറ്റക്ടീവ് ഉജ്വലൻ എന്നാണ് പേര്, സോഫിയ പോൾ ആണ് നിർമാതാവ് എന്നെല്ലാം. ഞങ്ങൾക്ക് പോയി കാണാൻ പറ്റുമോ എന്നായിരുന്നു അവർക്ക് സംശയം.
കാരണം അച്ഛനും അമ്മയ്ക്കും നിങ്ങളെ ആണ് പേടി. നിങ്ങളെന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ സ്വന്തം മോനെ പറ്റി കുറ്റം പറയാൻ പറ്റില്ലല്ലോ എന്ന് പേടിച്ചിട്ട് എന്റെ അമ്മയും അച്ഛനും ഈയിടെയായി സിനിമ കാണാനേ പോവാറില്ല. പ്രത്യേകിച്ച് എന്റെ സിനിമ. ഇത്തവണ ഞാൻ പറഞ്ഞു ധൈര്യമായി പൊയ്ക്കോ ചീത്തപേര് ഉണ്ടാവില്ല , വല്യ പ്രശ്നമില്ലാതെ പോകും അഭിപ്രായം ചോദിച്ചാൽ നല്ലതാണെന്ന് പറഞ്ഞാൽ മതി എന്ന്.
അപ്പോ അവർ ചിലപ്പോ സിനിമ കാണാൻ വരും. നിങ്ങളെ പേടിച്ച് ശ്രീനിവാസനൊക്കെ വീട്ടിൽ കുത്തിയിരിക്കാണ്, അഭിപ്രായം ചോദിച്ച് വിഷമിപ്പിക്കരുത്". ധ്യാൻ പറഞ്ഞു. യൂട്യൂബ് നിരൂപകരെക്കുറിച്ചും ധ്യാൻ പ്രതികരിച്ചു. ശരിയായി റിവ്യൂ പറയുന്നില്ല എന്ന് പറഞ്ഞ് യൂട്യൂബര്‍മാരെ അടിക്കാന്‍ പറ്റുമോ എന്നും ഓരോരുത്തരും റിവ്യൂ പറയുന്നത് അവര്‍ക്ക് ഒരു സിനിമ എങ്ങനെ വര്‍ക്കായി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നും അത് ആപേക്ഷികമാണ് എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ഒടിടിയില്‍ ഇറങ്ങുമ്പോഴാണ് ഒരു സിനിമയുടെ യഥാര്‍ത്ഥ ഫലം വരുന്നത് എന്ന അഭിപ്രായത്തേയും ധ്യാന്‍ തള്ളിക്കളഞ്ഞു.
"അവര്‍ക്ക് അവരുടെ സെന്‍സിബിലിറ്റി വെച്ചല്ലേ പറയാന്‍ പറ്റൂ. ഓരോരുത്തര്‍ക്കും ഓരോ ബുദ്ധിയും ആലോചനയും അല്ലേ. നീയെന്താ കറക്ട് റിവ്യൂ പറയാത്തത് എന്ന് ചോദിച്ച് നമുക്ക് ഒരുത്തനെ പോയി അടിക്കാന്‍ പറ്റോ. നിന്നെ വിശ്വസിച്ചല്ലേടാ ഞാന്‍ പടത്തിന് പോയത് എന്ന് പറയാന്‍ പറ്റുമോ. സിനിമ വളരെ സബ്ജക്ടീവ് ആയ കാര്യമാണ്. ഒരാൾക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടു എന്ന് വെച്ച് എല്ലാവര്‍ക്കും അതിഷ്ടപ്പെടണം എന്നില്ല. അത്രേയുള്ളൂ റിവ്യൂവിന്റെ കേസിലും.
ചിലർ റിവ്യൂ കേട്ട് വിശ്വസിച്ചായിരിക്കും സിനിമയ്ക്ക് പോകുന്നത്. എല്ലാവരും അങ്ങനെയായിരിക്കില്ല. അത്രേയുള്ളൂ ഒടിടിയില്‍ വരുമ്പോഴാണ് ശരിക്കുള്ള പ്രതികരണം കിട്ടുക എന്ന് പറയുന്നത് തെറ്റാണ്. കാരണം ചില സിനിമ നമ്മള്‍ തിയേറ്ററില്‍ അനുഭവിക്കേണ്ടത് തന്നെയാണ്. ഞാനൊരു സിനിമ കണ്ടു. തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ്.
പക്ഷേ ഞാൻ കണ്ടത് ഒടിടിയില്‍ ആണ് അത് എനിക്ക് അത് വര്‍ക്കായില്ല. ഞാന്‍ അത് ഒരു യൂട്യൂബ് നിരൂപകനോട് ചോദിച്ചു അയാളുടെ മികച്ച സിനിമയെന്ന റിവ്യൂ കണ്ടാണ് ഞാനും ആ പടം കണ്ടത്. അന്നേരം അയാൾ പറഞ്ഞത് അത് തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ് എന്നാണ്. ചില സാധനങ്ങള്‍ അങ്ങനെയേ വരൂ." ധ്യാൻ പറഞ്ഞു.
അതേസമയം തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഡിറ്റക്ടീവ് ഉജ്വലൻ. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍ ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍'.
dhyansreenivasan detectiveujjwalan