ആശവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി നടൻ സലീം കുമാർ. സമരത്തിൽ അന്യായമായി ഒന്നുമില്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാർ പറഞ്ഞു. സർക്കാർ സമരത്തെ നിരന്തരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിൻ്റെ പ്രതികരണം.
ആശ വർക്കർമാരുടെ സമരത്തെ സർക്കാർ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സലീം കുമാർ പറഞ്ഞു. ആശാവർക്കാർമാർ നാടിൻ്റെ സമ്പത്താണ്.
അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഓണറേറിയം എന്ന പേരിലുള്ള തുച്ഛമായ തുകയ്ക്ക് ഒരു ദിവസത്തിലെ 24 മണിക്കൂറും ജോലി ചെയ്യേണ്ട ബാധ്യത ഇന്നവർക്ക് വന്നിരിക്കുകയാണ്.
രണ്ടാഴ്ച്ചയായി സെക്രട്ടേറിയറ്റിന് മുന്നിലും കേരളത്തിലുടനീളവും അവർ സമരം നടത്തിവരികയാണ്. സർക്കാർ സമരത്തിന് മുഖം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, അധിക്ഷേപിക്കുകയാണ്. സമരം ചെയ്യുന്ന സഹോദരിമാർക്ക് പിന്തുണ നൽകുമെന്നും സലീം കുമാർ പറഞ്ഞു.
അതേസമയം, ആശ വർക്കർമാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ് രംഗത്തെത്തി. മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു.
ആശ വർക്കർമാർക്ക് പുറമേ ഉദ്ഘാടകൻ ജോസഫ് സി മാത്യു, കെ ജി താര, എം ഷാജർഖാൻ, ആര്‍ ബിജു, എം എ ബിന്ദു, കെ പി റോസമ്മ, ശരണ്യ രാജ്, എസ് ബുർഹാൻ, എസ് മിനി, ഷൈല കെ ജോൺ എന്നിവര്‍ക്കാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടോൺമെന്റ് പൊലീസാണ് നോട്ടീസ് അയച്ചത്.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോൺമെൻ്റ് പൊലീസ് നോട്ടീസ് നൽകിയത്.
സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകൽസമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു.
സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. സമരത്തെ നേരിടാൻ സമ്മർദ്ദ തന്ത്രവുമായി സർക്കാർ ഇന്നലെ രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്ന ആശമാരോട് അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാനാണ് നിർദ്ദേശം.
ഒപ്പം പണിമുടക്ക് തുടർന്നാൽ പകരം സംവിധാനമൊരുക്കാനും നിർദ്ദേശമുണ്ട്. എന്നാൽ സർക്കാരിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ കൂടുതൽ ശക്തമായി സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
#salimkumar #supports #asha #workers #strike