2025-01-26T15:50:00

മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. വണ്‍മാന്‍ ഷോയിലൂടെ ആരംഭിച്ച് കല്യാണരാമനും പുലിവാല്‍ കല്യാണവും തൊമ്മനും മക്കളും ചട്ടമ്പിനാടും മേരിക്കുണ്ടൊരു കുഞ്ഞാടുമൊക്കെയായി വളര്‍ന്ന ഹിറ്റ് മേക്കര്‍.

ഇന്നും മീമുകളിലൂടെ ഷാഫിയൊരുക്കിയ ചിരിക്കാഴ്ചകള്‍ നിറഞ്ഞു നില്‍ക്കുന്നു. മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി സിനിമാ ഡയലോഗുകള്‍ ഷാഫി സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷാഫിയുടെ വേര്‍പാട് മലയാളികള്‍ക്ക് കടുത്ത വേദന നല്‍കുന്നതാണ്.

എന്നും ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. മറ്റുള്ളവരെ ചിരിപ്പിക്കുന്നവരുടെ ജീവിതത്തില്‍ പക്ഷെ ആ ചിരി കാണില്ലെന്ന് പറയാറുണ്ട്. ഷാഫിയ്ക്കും ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരാറുണ്ട്.

തന്നെ താനാക്കിയ സിനിമ തന്നെ ഉപേക്ഷിച്ച് പോകാന്‍ ഷാഫി തീരുമാനിച്ചിട്ടുണ്ട്. അതും തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ.

തൊമ്മനും മക്കളും തീയേറ്ററില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഷാഫി സിനിമ നിര്‍ത്താന്‍ തീരുമാനിക്കുന്നത്. അന്ന് ആ തീരുമാനത്തില്‍ നിന്നും ഷാഫി പിന്തിരിയാന്‍ കാരണം ഒരു ഫോണ്‍ കോളാണ്. തമിഴ് സൂപ്പര്‍ താരം വിക്രമിന്റേതായിരുന്നു ആ കോള്‍. ഈ സംഭവം മുമ്പൊരു അഭിമുഖത്തില്‍ ഷാഫി തുറന്ന് പറയുന്നുണ്ട്.

''വേദനിപ്പിക്കുന്ന അനുഭവമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, തുറന്നു പറയാന്‍ നിവൃത്തിയില്ല.. ഇനിയും അതെടുത്തു പറഞ്ഞ് എന്തിനാണ് വീണ്ടും ആളുകളുടെ വിരോധം സമ്പാദിക്കുന്നത്? തൊമ്മനും മക്കളും കണ്ട് ആളുകള്‍ തിയേറ്ററുകളില്‍ ആര്‍ത്തു ചിരിക്കുമ്പോള്‍, സംവിധായകനായ ഞാന്‍ വീട്ടിലിരുന്നു കരയുകയായിരുന്നു, സത്യം!

സിനിമയേ വേണ്ട, നമുക്ക് ഉള്ളതുകൊണ്ടു ജീവിക്കാം. എന്നു ഭാര്യപോലും നിര്‍ബന്ധിച്ച ദിവസങ്ങള്‍'' എന്നാണ് ഷാഫി ഓര്‍ക്കുന്നത്.

മനസ് മടുത്ത് ഷാഫി വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടിയ കാലമാണത്. ചിത്രത്തിന്റെ വിജയമറിഞ്ഞ് അഭിനന്ദിച്ചു വിളിക്കുന്നവരുടെ ഫോണ്‍കോളുകള്‍ എടുക്കാന്‍ ഷാഫി തയ്യാറായിരുന്നില്ല. അന്ന് രാത്രി വൈകി വന്ന ഒരു ഫോണ്‍കോള്‍ പക്ഷെ ഷാഫിയെ തിരികെ സിനിമയിലേക്ക് എത്തിച്ചു.

''ചെന്നൈയിലുള്ള ഒരു സുഹൃത്ത് രാത്രി വിളിച്ചു. മിസ്റ്റര്‍ വിക്രം നിങ്ങളെ വിളിക്കും എന്നു പറഞ്ഞു. ഞാന്‍ വിചാരിച്ചു, സംവിധായകന്‍ വിക്രം ആയിരിക്കും, സിനിമയുടെ കഥയുടെ അവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളിയായിരിക്കും എന്ന്.

എന്നാല്‍ രാത്രി വിളിച്ചത് സാക്ഷാല്‍ വിക്രം ആയിരുന്നു. തമിഴകത്തെ സൂപ്പര്‍താരം വിക്രം!'' എന്നാണ് ഷാഫി പറയുന്നത്. തൊമ്മനും മക്കളും കണ്ടുവെന്നും അതു തമിഴിലെടുക്കണമെന്നും നിങ്ങള്‍ തന്നെ സംവിധാനം ചെയ്യണമെന്നും ഷാഫിയെ അദ്ദേഹം അറിയിച്ചു.

വിക്രമിനോട് നോ പറയാന്‍ ഷാഫിയ്ക്ക് സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് സിനിമ വിടാന്‍ തീരുമാനിച്ച ഷാഫി തിരികെ വരുന്നത്. വിക്രം നായകനായ ചിത്രത്തില്‍ അസിന്‍ ആയിരുന്നു നായിക.

പശുപതിയും മണിവണ്ണനും പ്രധാന വേഷങ്ങളിലുമെത്തി. തൊമ്മനും മക്കളും പിന്നീട് കന്നഡിയലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

ജനുവരി 16 നായിരുന്നു ഷാഫിയെ കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മലയാള സിനിമയില്‍ നികത്താന്‍ പറ്റാത്തൊരു വിടവാണ് ഷാഫിയുടെ മരണം സൃഷ്ടിച്ചിരിക്കുന്നത്. സംവിധായകന്‍ റാഫിയുടെ സഹോദരനും സംവിധായകന്‍ സിദ്ധീഖിന്റെ സഹോദരീപുത്രനുമാണ് ഷാഫി.

രാജസേനന്റെ സഹസംവിധായകനായാണ് ഷാഫി കരിയര്‍ ആരംഭിക്കുന്നത്. വണ്‍മാന്‍ ഷോയിലൂടെയായിരുന്നു സ്വതന്ത്ര്യ സംവിധായകനാകുന്നത്.

വണ്‍മാന്‍ ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി, 2 കണ്‍ട്രീസ്, മേക്കപ്പ് മാന്‍ തുടങ്ങി ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഷാഫി.

മലയാളത്തിന് പുറമെ തമിഴിലും സിനിമയൊരുക്കിയി്ടടുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.



Content Highlight: #phonecall #vikram #shafi #drop #idea #quiting #cinema #after #thommanummakkalum

Next TV

Top Stories










News Roundup