വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തിൽ മരിച്ചവർക്ക് ആരദാഞ്ജലികൾ അർപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ദുരന്തത്തെ നേരിടാൻ തങ്ങളാൽ കഴിയുന്നത് ഓരോരുത്തരും ചെയ്യണമെന്നും ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
"വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക", എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. ഒപ്പം #staysafe എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ഉരുൾപൊട്ടലിൽ വൈകുന്നേരം 6.10 വരെ 120 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു.
ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും.
രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. സംഭവ സ്ഥലത്ത് താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും.
Content Highlight: #actor #unnimukundan #react #wayanad #landslides

































