മമ്മൂട്ടിക്കെതിരായി നടക്കുന്ന വർഗീയ അധിക്ഷേപം അങ്ങേയറ്റം അപലപനീയമാണെന്ന് നടൻ ജയൻ ചേർത്തല. ഇന്ത്യയിൽ ഇത്രയും സെക്കുലർ ആയ നടൻ വേറെ ഉണ്ടോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ മായമ്മയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു നടന്റെ പ്രതികരണം.
വേദിയില്‍ സംവിധായകനും വിശ്വഹിന്ദു പരിക്ഷത്ത് നേതാവുമായ വിജി തമ്പിയും ഉണ്ടായിരുന്നു. തന്നെപ്പോലെ ഒരുപാട് ആളുകളെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് മമ്മൂക്ക. ചേർത്തലയിൽ എവിടെയോ കിടന്നിരുന്ന തന്നെ സിനിമയിൽ വില്ലൻ വേഷം തന്ന് ഈ നിലയിലെത്തിച്ച മമ്മൂക്ക എങ്ങനെയാണ് വർഗീയവാദിയാകുന്നതെന്നും നടന് ചോദിച്ചു.
'ഞാൻ മുസൽമാനല്ല, ജന്മം കൊണ്ട് നായരാണ്, അദ്ദേഹം മുസൽമാനും. അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം സമുദായത്തിൽ ഉള്ളവരെ മാത്രം സിനിമയിൽ കൊണ്ടുവരാമല്ലോ. അദ്ദേഹം അതിന് ശ്രമിച്ചില്ലല്ലോ.
അദ്ദേഹത്തിന്റെ വലുപ്പമൊന്നും വിമർശിക്കുന്നവർക്ക് മനസിലാക്കാനുള്ള വിവരമില്ല. ഒരുപാട് പേരെ പ്രതിനിധാനം ചെയ്യുന്ന നടനാണ് മമ്മൂട്ടി. വിദ്യാഭ്യാസവും വിവരവും ഉള്ളയാളാണ്. മമ്മൂട്ടിയെ ഇത്തരം രീതിയിൽ ആക്രമിച്ചപ്പോൾ താരസംഘടനയായ അമ്മയ്ക്ക് ഇടപെടാമായിരുന്നു.
മമ്മൂട്ടി ഇന്നുവരെ വർഗീയപരമായി ഇടപെട്ടിട്ടില്ല.സീരിയലിൽ അഭിനയിച്ചിരുന്ന എന്നെ വിളിച്ച് 'കിംഗ് ആൻഡ് ദി കമ്മീഷണർ' പോലുള്ള സിനിമകളിൽ വില്ലൻ വേഷം തന്നത് മമ്മൂട്ടിയാണ്. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്', ജയൻ ചേർത്തല പറഞ്ഞു.
മലയാള സിനിമയിൽ ഇത്രയധികം വെറൈറ്റി വേഷങ്ങൾ ചെയ്ത മറ്റൊരു നടനുണ്ടോയെന്നു ചോദിച്ച ജയൻ ചേർത്തല അദ്ദേഹത്തിന്റെ ഓരോ ശൈലികളും ഓരോ തരത്തിലാണെന്നും മറ്റു നടന്മാർക്ക് ഗുണപ്രദമാണ് അദ്ദേഹത്തിന്റെ അഭിനയമെന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ താറടിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുകയെന്നതാണെന്നും ജയൻ ചേർത്തല വിമര്‍ശിച്ചു.
#actor #jayancherthala #about #mammootty