ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിച്ചു. രാവിലെ പത്തു മണി മുതല്‍ ഐഎഫ്‌എഫ്കെയുടെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ തുടങ്ങിയത്. മുന്‍പു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗ് ഇന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനും കഴിയും. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശേരി എന്നിങ്ങനെ നാലിടത്തായാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം നടക്കുന്നത്. ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കൂ. സ്വദേശത്തിന്റെ അടുത്തുള്ള ഫെസ്റ്റിവല്‍ വേദിയില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാവുക.

പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസായി നൽകേണ്ടി വരിക. കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പ്രവേശനം നല്‍കുകയുള്ളൂവെന്നതും ഇത്തവണത്തെ മേളയിലെ പ്രത്യേകതയാണ്. പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന നടത്തുമെന്നും നേരത്തേ വ്യക്തമാക്കിയതാണ്. ഇതിന്റെ ചിലവ് അക്കാദമി തന്നെയാണ് വഹിക്കുന്നതെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്ത്, ഫെബ്രുവരി 17 മുതല്‍ 21 വരെ എറണാകുളത്ത്, ഫെബ്രുവരി 23 മുതല്‍ 27 വരെ തലശ്ശേരിയിലും മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാടുമായി മേള അരങ്ങേറും. റിസര്‍വേഷന്‍ ചെയ്തേ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ.
Content Highlight: IFFK delegate registration started

































