തിരുവനന്തപുരം: (moviemax.in) ഏഴ് ദിവസം നീണ്ട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങ് നടക്കുക. സമാപന ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാവും.
15 തിയേറ്ററുകളിലായി 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകൾ, കൾച്ചറൽ പരിപാടികൾ, ഒത്തുച്ചേരലുകൾ എന്നിവക്കാണ് രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ ഒരാഴ്ച്ച സാക്ഷ്യം വഹിച്ചത്. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം.
മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി, സുവർണ്ണ ചകോരം ഉൾപ്പടെ പതിനൊന്ന് പുരസ്‌ക്കാരങ്ങൾ സമാപനച്ചടങ്ങിൽ നൽകും. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ സിനിമകൾക്കുള്ള പുരസ്കാരങ്ങളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ ആർ മോഹനൻ അവാർഡുകളും സമ്മാനിക്കും.
ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മറിൻ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ക്യൂബയിൽ നിന്നുള്ള പ്രതിനിധി സംഘത്തിലുൾപ്പെട്ട സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവരെയും ചടങ്ങിൽ ആദരിക്കും.
സമാപനച്ചടങ്ങിന് മുന്നോടിയായി കർണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള 'വിൻഡ് ഓഫ് റിഥം' എന്ന സംഗീതപരിപാടിയും അരങ്ങേറും.
Content Highlight: #IFFK2023 #curtain #falls #film #festival #today #actor #PrakashRaj #chief #guest #closing #ceremony




























