(moviemax.in) 28ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് സിനിമകള്‍ തെരഞ്ഞെടുത്തത് അയച്ചുകിട്ടിയ എല്ലാ എൻട്രികളും കണ്ട ശേഷമല്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
സംവിധായകൻ ഷിജു ബാലഗോപാലാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെ ഇന്നലെ ആരോപണമുന്നയിച്ചത്. വിമിയോയിലെ തെളിവുകളും അദ്ദേഹം പങ്കുവച്ചിരുന്നു.
സിനിമകൾ കാണാതെ ഒഴിവാക്കുന്നത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്‍തതിന് ശേഷമാണ് സിനിമകള്‍ സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചത് എന്നായിരുന്നു ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം.
ഇതിനിടെ ഡൗണ്‍ലോഡ് ഒപ്ഷൻ നല്‍കാതെ സമര്‍പ്പിച്ച സിനിമകള്‍ എങ്ങനെയാണ് സെലക്ഷൻ കമ്മിറ്റി കണ്ടതെന്ന ചോദ്യവുമായി മറ്റ് സംവിധായകരും രംഗത്ത് എത്തി.
സിനിമകൾ ഡൗൺലോഡ് ചെയ്‍ത് കണ്ടുവെന്ന് അക്കാദമി അംഗങ്ങൾ കള്ളം പറയുകയാണെന്നാണ് സംവിധായകൻ സിബി പടിയറയും നിര്‍മാതാവ് സന്ദീപ് ആർ സഹസ്രയും പറഞ്ഞത്.
ചലച്ചിത്ര അക്കാദമിയുടെ വാദം കള്ളമാണെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടിയെങ്കിലും പിന്നീട് പ്രതികരണമുണ്ടായിട്ടില്ല. ഡൗൺലോഡ് ചെയ്താൽ വിമിയോയിൽ അതറിയാൻ സാധിക്കുമെന്നും അഥവാ തങ്ങളുടെ അനുമതി ഇല്ലാതെ സിനിമകൾ ഡൗൺലോഡ് ചെയ്‍തെങ്കിൽ അത് കടുത്ത നിമയലംഘനം ആണെന്നും 'ഭൂ മൗ' ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് ആർ സഹസ്ര പറയുന്നത്.
ഡൗൺലോഡ് ചെയ്‍തിട്ടില്ലെന്നത് വിമിയോയിൽ വ്യക്തമാണെന്ന് സിബി പടിയറയും പ്രതികരിച്ചു. നടി സുരഭി ലക്ഷ്‍മിക്ക് ദേശീയ അവാർഡ് ലഭിച്ച 'മിന്നാമിനുങ്ങി'ന്റെ സംവിധായകൻ അനില്‍ തോമസും ചലച്ചിത്ര അക്കാദമിക്ക് എതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
Content Highlight: #Shijubalagopal #tate #film #academy




























