(www.truevisionnews.com) വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ ഇന്ന് രാവിലെയാണ് പൊലീസ് ചന്തേരയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ ആരോപണങ്ങൾ ഷിയാസ് നിഷേധിച്ചിട്ടുണ്ട്.
നേരത്തെ വിവാഹം കഴിച്ചുവെന്നും മകൻ ഉണ്ടെന്നും തന്നിൽ നിന്നും മറച്ചു വെക്കുകയായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയെന്നത് ശരിയാണെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമാണ് ഷിയാസ് ചന്തേര പൊലീസിന് നൽകിയ മൊഴി.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രണ്ടുതവണ ഗർഭചിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
ജിംനേഷ്യം പാർട്ടണർ ആക്കാമെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. എന്നാൽ യുവതിയിൽ നിന്നും അഞ്ചര ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും അത് കാർ വാങ്ങി നൽകാനായിരുന്നുവെന്നുമാണ് ഷിയാസ് മൊഴി നൽകിയത്.
ദുബായിൽ നിന്ന് വരുന്ന വഴി വ്യാഴാഴ്ചയാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഷിയാസ് കരീമിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചന്തേര പൊലീസിന് കൈമാറുകയായിരുന്നു.
Content Highlight: #Shiyaskareem #case #rape #promise #marriage #Bail #actor #ShiasKarim




























