മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മീന . മലയാളി അല്ലെങ്കിലും താരത്തെ സ്വന്തം വീട്ടിലെ ഒരു അംഗത്തെപോലെയാണ് മലയാളികൾ കാണുന്നത് . ബാലതാരമായിട്ടാണ് മീന സിനിമയിലേക്ക് എത്തുന്നത്. ആറാം വയസ്സിലായിരുന്നു അരങ്ങേറ്റം.
അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭർത്താവിന്റെ വിയോഗം മീനയെ തളർത്തി.
ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ മീനയുടെ അമ്മ കരഞ്ഞ ഒരു പഴയ സംഭവം സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. മീനയ്‌ക്കൊപ്പം ഷൂട്ടിങ് സെറ്റുകളിൽ പോയിരുന്നത് അമ്മ രാജമല്ലികയാണ്. അപ്പോൾ നടന്ന ഒരു സംഭവമാണ് ചർച്ചയാകുന്നത്.
തൊണ്ണൂറുകളിൽ തമിഴിലെ മുൻനിര താരങ്ങളായിരുന്ന വിജയകാന്ത്, സത്യരാജ്, ശരത്കുമാർ, പ്രഭു, കാർത്തിക് എന്നിവരോടൊപ്പമെല്ലാം മീന അഭിനയിച്ചിട്ടുണ്ട്. 90 കളിൽ തന്നെ തമിഴ് സിനിമയിൽ ഒരിടം കണ്ടത്തിയ നടനാണ് രാജ്‌കിരൺ. 1991 ൽ എൻ രസാവിൻ മനസിലെ എന്ന സിനിമയിലൂടെയാണ് രാജ്‌കിരൺ ആദ്യമായി നായകനാകുന്നത്.
കസ്തൂരി രാജ സംവിധാനം ചെയ്ത ഈ സിനിമയിൽ മീന ആയിരുന്നു നായിക. രാജ്കിരണിന്റെ ഭാര്യയുടെ വേഷത്തിലാണ് മീന അഭിനയിച്ചത്. സിനിമയിൽ മീനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരണശേഷം മീനയുടെ കഥാപാത്രത്തെ ദഹിപ്പിക്കുന്ന രംഗം ഒരു യഥാർഥ സംഭവം പോലെ വളരെ റിയലിസ്റ്റികായാണ് ചിത്രീകരിച്ചത്.
ആ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് മീനയുടെ അമ്മ രാജമല്ലിക കരഞ്ഞത്. 'എന്തിനാ എന്റെ മകളെ ഇങ്ങനെ ചെയ്യുന്നത്.. ഇത് ഞാൻ സമ്മതിക്കില്ല' എന്നും പറഞ്ഞ് അമ്മ അണിയറപ്രവർത്തകരോട് തർക്കിക്കുകയും ചെയ്തു.
എന്നാൽ സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നായത് കൊണ്ട് തന്നെ അണിയറ പ്രവർത്തകർ ആ രംഗം ഒഴിവാക്കിയില്ല. പകരം അമ്മയെ മറ്റൊരിടത്തേക്ക് മാറ്റി അവരറിയാതെ അത് ചിത്രീകരിക്കുകയായിരുന്നു. അതിന് ശേഷം 'എന്റെ മകൾ ഇനി ഒരിക്കലും ഇത്തരമൊരു സീനിൽ അഭിനയിക്കില്ല' എന്നും മീനയുടെ അമ്മ പറയുകയുണ്ടായി. പിന്നീട് മീന അത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല എന്നാണ് പറയുന്നത്.
Now an old incident where Meena's mother cried during the shoot is being discussed again on social media.