---
title: "ജീവനാംശം നല്‍കിയില്ല; മുന്‍ ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തിനെത്തി യുവതി ചെയ്തത്"
english_title: "Alimony was not paid; The young woman came to her ex-husband's second marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120251/alimony-was-not-paid-the-young-woman-came-to-her-ex-husbands-second-marriage"
published_at: "2023-06-06T20:11:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f45c354c51_Untitled-1_copy.jpg"
keywords: []
---

# ജീവനാംശം നല്‍കിയില്ല; മുന്‍ ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തിനെത്തി യുവതി ചെയ്തത്

> **Lead Summary:** ** **വിവാഹവും വിവാഹ ബന്ധം വേര്‍പ്പെടുത്തലും ഇന്ന് വലിയ വാര്‍ത്തയല്ല. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന്‍റെ ഭാഗമായി മുന്‍ഭര്‍ത്താവ് മുന്‍ഭാര്യയ്ക്ക് ജീവനാശം നല്‍കണം.

## Article Content

** **വിവാഹവും വിവാഹ ബന്ധം വേര്‍പ്പെടുത്തലും ഇന്ന് വലിയ വാര്‍ത്തയല്ല. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന്‍റെ ഭാഗമായി മുന്‍ഭര്‍ത്താവ് മുന്‍ഭാര്യയ്ക്ക് ജീവനാശം നല്‍കണം.

പലപ്പോഴും ജീവനാംശത്തിന്‍റെ പേരില്‍ കോടതിയില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുക്കാറുണ്ടെങ്കിലും കോടതി തീരുമാനിക്കുന്ന ജീവനാംശം നല്‍കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്.

എന്നാല്‍, ജീവനാംശം നല്‍കാതെ കബളിപ്പിക്കുന്ന പുരുഷന്മാരും കുറവല്ല. ഇത്തരത്തില്‍ തന്‍റെ മുന്‍ ഭാര്യയ്ക്ക് നല്‍കേണ്ടിയിരുന്ന ജീവനാംശം നല്‍കാതെ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറായ യുവാവിന് മുന്‍ ഭാര്യ നല്‍കിയത് എട്ടിന്‍റെ പണി.

ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. ലുവോ എന്ന യുവതി 2019 ലാണ് ലിയില്‍ നിന്നും വിവാഹ മോചനം നേടിയത്. വിവാഹ മോചന ഉടമ്പടിയില്‍ ലി തങ്ങളുടെ മകളുടെ സംരക്ഷണം ഏറ്റെടുത്തു.

കൂടാതെ 1 മില്യൺ യുവാനും (1.16 കോടി രൂപ) പ്രതിമാസം 5,000 യുവാനും (58,097 രൂപ) ലുവോയ്ക്ക് നൽകാനും സമ്മതിച്ചു, ഇതിന് പുറമേ ലിവോ പുനർവിവാഹം കഴിക്കുന്നത് വരെ അവളുടെ ചികിത്സാ ചെലവുകളും ബിസിനസ് ഇൻഷുറൻസുകളും കവർ ചെയ്യുമെന്നും ലി സമ്മതിച്ചിരുന്നതായി റെഡ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പക്ഷേ, ലിയുടെ ഉറപ്പ് ജലരേഖ പോലെയായിരുന്നു. നഷ്ടപരിഹാരം നൽകാന്‍ തയ്യാറാകാത്ത ലി കഴിഞ്ഞ ജനുവരിയിൽ വീണ്ടും വിവാഹം കഴിച്ചു. ഇതോടെ കാര്യങ്ങള്‍ തന്‍റെ കൈവിട്ട് പോകുമെന്ന് മനസിലാക്കിയ ലിവോ പ്രതികരിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അവള്‍ ലിയുടെ ബന്ധുക്കള്‍ക്കും മറ്റ് അതിഥികള്‍ക്കും തന്‍റെ പ്രശ്നം വിവരിച്ച് ലഘുലേഖകള്‍ അയച്ചു.

കൂടാതെ സാമൂഹിക മാധ്യമങ്ങളിലും അവള്‍ എഴുതി. 'ഒരു വെപ്പാട്ടിയെ സ്വീകരിച്ചതിന് മുന്‍ ഭര്‍ത്താവിനെ മുന്‍ ഭാര്യ അഭിനന്ദിക്കുന്നു.' എന്നായിരുന്നു ലിവോ തന്‍റെ സാമൂഹിക മാധ്യമ പേജില്‍ കുറിച്ചത്. അതും പോരാഞ്ഞ് വിവാഹ വേദി സ്ഥിതിചെയ്യുന്ന റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയുടെ പ്രവേശന കവാടത്തിൽ ലുവോ ഒരു പ്രതിഷേധ ബാനര്‍ ഉയര്‍ത്തി.

> "ആരോ എന്‍റെ ഭർത്താവിനെ അഗാധമായി സ്നേഹിക്കുന്നു, അവന്‍റെ നിയമാനുസൃത ഭാര്യ എന്ന നിലയിൽ, വിവാഹാലോചന നടത്താനും അവന്‍റെ പേരിൽ വെപ്പാട്ടികളെ സ്വീകരിക്കാനും ഞാൻ ഇന്ന് ഇവിടെയുണ്ട്." എന്നായിരുന്നു അവര്‍ ബാനറിലെഴുതിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പക്ഷേ, അപ്പോഴും ലി നഷ്ടപരിഹാരത്തുക നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ലിവോ, ലിക്കെതിരെ മൂന്ന് മാനനഷ്ടക്കേസുകളും ഒരു ചൈൽഡ് കസ്റ്റഡിയും ഫയല്‍ ചെയ്തു. പിന്നാലെ തന്‍റെ പ്രവര്‍ത്തി അതിരുകടന്നതായിരുന്നെന്നും അതിന് മാപ്പ് പറയുന്നുവെന്നും അവര്‍ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ലിവോയുടെ പ്രവര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ രാജ്യത്ത് നിലനില്‍ക്കുന്ന വിവാഹ മോചന കേസുകളെ കുറിച്ച് വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. നിരവധി പേര്‍ പുരുഷന്മാരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന് കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/120251/alimony-was-not-paid-the-young-woman-came-to-her-ex-husbands-second-marriage)