കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര . മലയാളികൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ . മിനിസ്‌ക്രീനില്‍ എത്തി പൊട്ടിച്ചിരിപ്പിക്കും മുമ്പ് കൊല്ലം സുധിക്ക് ആദ്യം ലഭിച്ചത് നാട്ടുകാരുടെ വക ചെരുപ്പുമാലയും ഏറുമായിരുന്നു. നടന്റെ കരിയറിലെ ആദ്യ പ്രോഗ്രാമായിരുന്നു അടുത്തുള്ള അമ്പലത്തില്‍ നടന്നത്. കോളേജ് കാലത്ത് മാളയെയും മറ്റു താരങ്ങളെയും സുധി അനുകരിക്കാറുണ്ട്.
അങ്ങനെയാണ് അമ്പലത്തിന്റെ ഉത്സവത്തിനോട് അനുബന്ധിച്ച് പ്രോഗ്രാം അവതരിപ്പിക്കാന്‍ സുധി എത്തുന്നത്. ആദ്യത്തെ സ്റ്റേജ് കൊല്ലത്തിനടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ആയിരുന്നു. അന്ന് കൊല്ലം എസ്.എന്‍ കോളജില്‍ പഠിക്കുകയായിരുന്നു സുധി.
വീടിനടുത്തുള്ള ഒരു മുതലാളി എന്നോട് വന്നു പറഞ്ഞു, ”എടാ ഒരു പരിപാടി നടത്തണം. കൊല്ലം സിറാജിനെ കിട്ടിയാല്‍ കൊള്ളാം. പക്ഷേ കിട്ടില്ല, നീ വേറെ ആരെയെങ്കിലും തപ്പിയെടുക്കുമോ?”. ഞാന്‍ കോളജില്‍ പോയി എന്റെ കൂട്ടുകാരോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ”എന്തിനാ വേറൊരാള്‍, നീ ഭയങ്കര മിമിക്രി അല്ലെ എന്ന്”.
അവര്‍ പറഞ്ഞു നമ്മള്‍ നാലഞ്ച് പേര് ചേര്‍ന്ന് ഒരു പരിപാടി ചെയ്യാം. അങ്ങനെ അത് സമ്മതിച്ച് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി. വലിയ ടീം ആണ് വരുന്നത് എന്നൊക്കെ നാട്ടില്‍ പാട്ടായി. പത്താം ഉത്സവമാണ് ഭയങ്കര ജനമാണ്. ഞങ്ങള്‍ ജുബ്ബ ഒക്കെ ഇട്ട് ഷൈന്‍ ചെയ്തു നില്‍ക്കുകയാണ്.
ആളുകള്‍ വന്നു നോക്കിയിട്ട് ഇവനെയൊന്നും പരിചയം ഇല്ലല്ലോ എന്നൊക്കെ പറഞ്ഞു പോകുന്നുണ്ട്. ഞങ്ങള്‍ സ്റ്റേജില്‍ കയറി. പണ്ട് കലാഭവന്റെ ഒരു സ്‌കിറ്റ് ഉണ്ടായിരുന്നു, രണ്ടു മക്കള്‍ ചേര്‍ന്ന് അച്ഛന്റെ കാലു തല്ലി ഒടിക്കുന്നത്. എനിക്ക് ഈ കാലുവേണം എന്നൊക്കെ പറഞ്ഞ് മക്കള്‍ തല്ലുണ്ടാക്കുന്നത്. അതാണ് ഞങ്ങള്‍ ആദ്യം കളിച്ചത്.
ഇത്രയും ജനങ്ങളെ കണ്ടപ്പോള്‍ എന്റെ പിടിവിട്ടു. എന്റെ വായില്‍ നിന്ന് ഒന്നും വരുന്നില്ല. അത് എന്റെ അച്ഛനാടാ എന്നൊക്കെ പറഞ്ഞ് നശിപ്പിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഒരുപിടി മണ്ണ് എന്റെ മുഖത്ത് വന്നു വീണു. അടുത്ത് നില്‍ക്കുന്നവന്‍ കുനിഞ്ഞിട്ട്, ”കലിപ്പ് അളിയാ കലിപ്പ് അളിയാ, ഓടിക്കോ” എന്ന് പറയുന്നുണ്ട്.
ഒരാള്‍ കയറിവന്ന് എന്നെ ചെരുപ്പുമാല അണിയിച്ചു. കൂവല്‍ എന്നുവച്ചാല്‍ സഹിക്കില്ല. മണ്ണുവീണിട്ട് കണ്ണ് കാണുന്നില്ല. ഞാന്‍ പതിയെ പിന്നിലേക്ക് വലിഞ്ഞിട്ട് ഒറ്റ ഓട്ടം. കണ്ണടച്ചുകൊണ്ട് ഓടി നേരെ വന്ന് എന്റെ വീടിന്റെ പിന്നില്‍ വന്നിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഇടികൊണ്ട് കൂട്ടുകാരും വന്നു എന്നായിരുന്നു സുധി പറഞ്ഞത്.
Kollam Sudhi's first gift before hitting the mini screen was a sandal necklace from the locals.