ധ്യാൻ ശ്രീനിവാസൻ മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് . പിതാവിനെ പോലെ തന്നെ രസികനായതിനാൽ ധ്യാനിന്റെ മിക്ക അഭിമുഖങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമകളേക്കാൾ നടന്റെ അഭിമുഖങ്ങളോടാണ് പ്രേക്ഷകർക്ക് പ്രിയം. അടുത്തിടെയിറങ്ങിയ ധ്യാനിന്റെ സിനിമകളിൽ ഭൂരിഭാഗവും പരാജയമാണ്. ഓഫ് സ്ക്രീനിലെ ധ്യാനിനോടുള്ള ഇഷ്ടമാണ് ഇപ്പോഴും നടന്റെ ജനപ്രീതിക്ക് കുറവൊന്നുമില്ലാത്തതിന് കാരണം.
ധ്യാനിന്റെ ചേട്ടൻ വിനീത് ശ്രീനിവാസൻ ഇദ്ദേഹത്തിൽ നിന്നും വ്യത്യസ്തനാണ്. മിതഭാഷിയായ വിനീത് പക്ഷെ സിനിമകളുടെ കാര്യത്തിൽ പരാജയം അധികം അറിഞ്ഞിട്ടില്ല. നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെടാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു. പലപ്പോഴും വിനീതിനെയും ധ്യാനിനെയും കുറിച്ചുള്ള താരതമ്യങ്ങൾ നടക്കാറുണ്ട്.
ധ്യാനിന് തുടരെ പരാജയങ്ങൾ വരുമ്പോഴും വിനീത് ഹിറ്റുകളുമായി മുന്നേറുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് ധ്യാൻ സിനിമാ രംഗത്തേക്ക് കടക്കുന്നത്. അന്ന് കണ്ട ധ്യാനിൽ നിന്നും വ്യത്യസ്തനാണ് ഇപ്പോൾ നടൻ. ധ്യാൻ വല്ലാതെ വണ്ണം വെച്ച് സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടെന്ന് ആരാധകർ പറയുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ധ്യാൻ. താൻ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിച്ച വ്യക്തിയാണെന്ന് ധ്യാൻ പറയുന്നു.
വിനീതിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്നതിനാൽ വണ്ണം കുറയ്ക്കാനാണ് തീരുമാനമെന്നും നടൻ വ്യക്തമാക്കി. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. എന്നോട് കഴിഞ്ഞ ദിവസം ചേട്ടൻ വിളിച്ച് പറഞ്ഞു നീ ഇനിയും ഇങ്ങനെ നടന്നാൽ പറ്റില്ലെന്ന്. ഒരു കഴിവുമില്ലാത്തവനെ പിടിച്ച് പുള്ളി സിനിമയിലേക്ക് കൊണ്ട് വന്ന് രക്ഷപ്പെടുത്തേണ്ടതില്ല.
ഞാൻ പുള്ളിയുടെ കൂടെ വർക്ക് ചെയ്തതാണ്. കഴിവുണ്ടെന്ന് പുള്ളിക്കറിയാം. ഞാൻ തടിയുമായി നിൽക്കുമ്പോൾ പുള്ളി പറഞ്ഞത് തടി കുറച്ച് വരാനാണ്. തടി കുറയ്ക്കാൻ പറ്റുമോ എന്നല്ല ചോദിച്ചത്. കാരണം തനിക്ക് പറ്റുമെന്ന് അദ്ദേഹത്തിനറിയാമെന്നും ധ്യാൻ പറഞ്ഞു.
'കേരളത്തിലെ മിക്കവാറും എല്ലാ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചതിനാൽ എന്റെ ഈ ചെറിയ പ്രായത്തിൽ കഴിച്ച ഭക്ഷണം ലോകത്ത് വേറെ ആരും കഴിച്ച് കാണില്ല. അത്രയധികം കഴിച്ചിട്ടുണ്ട്. രുചി നോക്കുന്നത് പോലെയല്ല. രണ്ടും മൂന്നും ബിരിയാണി ഒറ്റയടിക്ക് കഴിക്കും. ഞാൻ ബിരിയാണിയുണ്ടാക്കി ഞാൻ തന്നെയിരുന്ന് കഴിക്കും അതാണ് ശരീരത്തിൽ കാണുന്നത് ' .
ഇപ്പോൾ ചേട്ടന്റെ സിനിമയിൽ അഭിനയിക്കാനുള്ളതിനാൽ അതിന് വേണ്ടി തടി കുറയ്ക്കാം എന്ന തീരുമാനം എടുത്തിട്ടുണ്ട്. സിനിമയെക്കുറിച്ച് അദ്ദേഹം തന്നെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നും ധ്യാൻ പറഞ്ഞു.
'പത്താം ക്ലാസ് സമയം മുതൽ കൂടുതൽ സമയം ചെലവഴിച്ചത് ജിമ്മിലാണ്. അപ്പോൾ എനിക്ക് കൃത്യമായി എന്ത് വർക്കൗട്ട് ചെയ്താൽ വണ്ണം കുറയുമെന്ന് അറിയാം. കൊറോണ സമയത്ത് ഒറ്റ ഇരുപ്പിന് 10-12 കിലോ കുറച്ചിട്ടുണ്ട്. തിര സിനിമയ്ക്ക് മുന്നേ നല്ല തടിയുണ്ടായിരുന്നു. ചേട്ടൻ പറഞ്ഞത് കൊണ്ട് തടി കുറച്ചു.
നാലഞ്ച് വർഷമായിട്ടാണ് ഈ തടി' 'പൊതുവെ മെയ്ന്റെയ്ൻ ചെയ്ത് പോവുന്നതാണ്. പക്ഷെ രണ്ട് വർഷം ഡയരക്ട് ചെയ്യാൻ പോയി. രണ്ട് വർഷം കൊറോണ വന്ന് പോയി. അപ്പോഴേക്കും കുറേ സിനിമയും വന്നു. നാട്ടുകാർ തടിയൊക്കെ കുറയ്ക്കുന്ന സമയത്ത് വിഷമം തോന്നി. വണ്ണം വൃത്തികേടാണെന്ന ധാരണയുണ്ട്. നമ്മുടെ തടി നാട്ടുകാർക്ക് വലിയ പ്രശ്നമാണ്,' ധ്യാൻ പറഞ്ഞു.
Our timber is a big problem for the natives. Dhyan Srinivasan