58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തി. രണ്ട് മണിക്കൂർ നീണ്ട സങ്കീർണ്ണ എൻഡോസ്‌കോപ്പിയിലൂടെയാണ് കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ നിന്ന് വിരയെ പുറത്തെടുത്തത്. തിരുവനന്തപുരം കിംസിലാണ് സംഭവം രണ്ട് ദിവസമായി രോഗിയുടെ വലതു കണ്ണിൽ വേദനയും വീക്കവും ചുവപ്പും അനുഭവപ്പെട്ടിരുന്നു.
തുടർന്നാണ് കിംസ്‌ഹെൽത്തിലെ ഇഎൻടി വിഭാഗത്തിലെത്തുന്നത്. സിടി സ്‌കാനിൽ സൈനസ്സിലും കണ്ണിനു ചുറ്റും പഴുപ്പ് കെട്ടി കിടക്കുന്നതായി കണ്ടെത്തി. രോഗിയിൽ നടത്തിയ അൾട്രാ സൗണ്ട് സ്‌കാനിലാണ് കണ്ണിനുള്ളിൽ ജീവനുള്ള വിരയുടെ സാന്നിധ്യം കണ്ടെത്തിയത്.
മൈക്രോസ്‌കോപ്പിക് പരിശോധനയിൽ ‘ഡയറോഫിലാരിയ’ എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയാണെന്ന് സ്ഥിരീകരിച്ചു. സാധാരണയായി പൂച്ചകളിലും നായകളിലും മറ്റ് വളർത്തുമൃഗങ്ങളിലും കണ്ടു വരുന്ന ‘ഡയറോഫിലാരിയ’, കൊതുകുകളിലൂടെയാണ് മനുഷ്യ ശരീരത്തിലെത്തുന്നത്. മനുഷ്യ ശരീരത്തിൽ എത്തിയാൽ നശിക്കുന്ന ഇവ, അപൂർവ്വം ചിലരിൽ നശിക്കാതെ ത്വക്കിനടിയിൽ, പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റുമായി വളരുന്നു. ഇന്ത്യയിൽ വളരെ ചുരുക്കം കേസുകൾ മാത്രമേ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
Content Highlight: Pain and swelling in the eye, a complicated two-hour endoscopy; 11 cm long worm from the eye of a 58-year-old woman!



























