അഡ്വാൻസ് വാങ്ങിയിട്ടും സിനിമ തുടങ്ങാനിരിക്കെ ആന്റണി വര്‍ഗീസ് പിൻമാറിയെന്ന് ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു. സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ആന്റണി വര്‍ഗീസ് എന്ന പെപ്പെ.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിജയം തന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. ചെയ്യാനിരുന്ന ഒരു സിനിമയെ കുറിച്ച് ആശങ്കള്‍ വ്യക്തമാക്കിയപ്പോള്‍ ജൂഡ് ആന്തണി ജോസഫ് അസഭ്യം പറയുകയായിരുന്നുവെന്നും ആന്റണി വര്‍ഗീസ് വെളിപ്പെടുത്തി.

എന്നെപ്പറ്റി ജൂഡ് ചേട്ടൻ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. പക്ഷെ എന്റെ ഭാഗത്ത് ന്യായമുണ്ടായതുകൊണ്ടാണ് ഇതുവരെ ഞാൻ മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ സഹോദരിയുടെ വിവാഹം പുള്ളിയുടെ കാശ് വാങ്ങിച്ചാണ് നടത്തിയതെന്ന ആരോപണം വേദനയുണ്ടാക്കി.
എന്റെ അമ്മയ്‍ക്കും സഹോദരിക്കും ഭാര്യക്കും അത് വലിയ വിഷമമുണ്ടാക്കി. നമ്മുടെ കുടുംബത്തിന് എതിരെ പ്രശ്‍നം വന്നാല്‍ എങ്ങനെയാണ് പ്രതികരിക്കുക. എന്നെ സ്‍നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് വ്യക്തത വരുത്തേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത് എന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഞാൻ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 2020 ജനുവരി 27. ഞാൻ എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 2021 ജനുവരി 18. അതായത് അവരുടെ പണം തിരിച്ചു നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എല്ലാ രേഖങ്ങളും എല്ലാവര്‍ക്കും പരിശോധിക്കാം. ചെയ്യാനിരുന്ന ആ സിനിമയുടെ സെക്കൻഡ് ഫാഫില്‍ ആശയക്കുഴപ്പമുണ്ടായി.
അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്തണി അസഭ്യം പറയുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് ഞാൻ സിനിമയില്‍ നിന്ന് പിൻമാറിയത്. സംഘടനകള്‍ വഴി തങ്ങള്‍ പരിഹരിച്ച പ്രശ്‍നം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്തിനാണ് എന്നും ആന്റണി വര്‍ഗീസ് ചോദിച്ചു.
എന്റെ അമ്മ ജൂഡ് ആന്തണിക്ക് എതിരെ കേസ് നല്‍കിയിട്ടുണ്ട്. ഒരമ്മയ്‍ക്കും സഹിക്കാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. ജൂഡ് ആന്തണിയുടെ സിനിമയ്‍ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുകയാണ്. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നുവെന്നും ആന്റണി വര്‍ഗീസ് വ്യക്തമാക്കി.
Content Highlight: Antony Varghese against Jude, 'Sister-in-law's marriage was not done with that money'




























