'ദ കേരള സ്റ്റോറി' തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടത്തിൽ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. അമിത് മാളവ്യ അടക്കം ബിജെപിയുടെ മറ്റ് നേതാക്കളും കേരളാ സ്റ്റോറി സിനിമയെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്ത് വന്നിരുന്നു.
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ദി കേരള സ്റ്റോറി കേരളത്തിൽ പ്രദർശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കൽപ്പിക സിനിമയല്ലെയെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. പല തീയറ്ററുകളും പ്രതിഷേധങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ റിലീസിൽ നിന്നും പിന്മാറി. ചിത്രത്തെ കുറിച്ച് ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.
Content Highlight: 'The Kerala Story'; The Prime Minister said that the film exposes terrorism



























