2021-11-13T10:04:00

കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകള്‍ വീണ്ടും ആവേശത്തിലായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഏറെ കാലത്തിന് ശേഷം തിയറ്ററുകളിലേക്ക് എത്തിയ പ്രേക്ഷകരെ ആവേശത്തിലാക്കാനുള്ള ഘടകങ്ങളെല്ലാം ദുല്‍ഖറിന്റെ കുറുപ്പ് ഒരുക്കിയിട്ടുണ്ടെന്നാണ് ആദ്യം വന്ന പ്രേക്ഷകരുടെ പ്രതികരങ്ങളില്‍ പറയുന്നത്.

പിന്നാലെ സിനിമയുടെ ടെക്‌നിക്കല്‍ വശത്തെ കുറിച്ചും തിരക്കഥയെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു. കുറുപ്പ് തിയറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സലാം ബാപ്പു. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച എഴുത്തിലൂടെ ദുല്‍ഖറിന്റെ സിനിമ തിയറ്ററില്‍ പോയി കണ്ട അനുഭവത്തെ കുറിച്ചാണ് പറയുന്നത്.

തൃപ്പുണിത്തുറ ന്യൂ സെന്ററില്‍ നിന്നും രാവിലെ 8 മണിക്കുള്ള ആദ്യ ഷോ തന്നെ കണ്ടു. ഒരുപാട് നാളുകള്‍ക്ക് ശേഷം ആരവങ്ങള്‍ക്കിടയില്‍ സിനിമയുടെ ഒരാവേശ കാഴ്ച, മലയാള സിനിമയിലെ കുറുപ്പ് സൈജുവില്‍ നിന്ന് ലേശം സ്ലോ പേസ്ഡ് ആയി തുടങ്ങിയ ചിത്രം നോണ്‍ ലീനിയര്‍ പാറ്റേണില്‍ പെട്ടെന്ന് ചടുലത കൈവരിക്കുന്നു. കുറുപ്പ്, മാസ്സ് ഇലമെന്റുള്ള എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാകുമ്പോള്‍ തന്നെ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന, കുറുപ്പ് എന്ന വ്യക്തിയുടെ ക്രൂരതകളെ വരച്ചു കാട്ടുന്ന ഒരു ക്ലാസ് നിലനിര്‍ത്തുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയും, അയാളുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളും ഒരുപാട് വായിച്ചും കേട്ടും അറിഞ്ഞതാണ്, (അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ സംവിധാനം ചെയ്ത 'പിന്നെയും' ബേബി സാറിന്റെ NH 47വും ഞാന്‍ കണ്ടതാണ്) അതുകൊണ്ട് തന്നെ ഡോക്യൂമെന്ററി സ്വഭാവത്തിലേക്ക് വഴുതി പോകാന്‍ ഏറെ സാധ്യതുമുണ്ടായിരുന്നു.

എന്നാല്‍ ടെക്‌നിക്കലി മികച്ചു നില്‍ക്കുന്ന ഒരു ക്രൈം ഇന്‍വെസ്റ്റിഗഷന്‍ ഡ്രാമയിയൊരുക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാന മികവിലൂടെ നമ്മെ സിനിമയില്‍ പിടിച്ചിരുത്തുന്നുണ്ട് കുറുപ്പിലൂടെ...

യഥാര്‍ത്ഥ കഥയോട് നീതി പുലര്‍ത്തുന്നതിനോടൊപ്പം ആര്‍ക്കും മുറിവേല്‍പ്പിക്കാതെ എന്നാല്‍ ഒരു കൊടും ക്രൂരനായ കൊലപാതകത്തിനപ്പുറം, കുറുപ്പ് എന്ന വ്യക്തി തന്റെ ജീവിതത്തില്‍ ചെയ്ത പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്ത പല കാര്യങ്ങളും സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ ജിതിന്‍, അരവിന്ദ്, ഡാനിയല്‍ എന്നിവരുടെ കഥക്കും തിരക്കഥക്കും സാധിക്കുന്നുണ്ട്, നിമിഷ് രവിയുടെ മികച്ച ക്യാമറ കുറുപ്പിന് ഒരന്താരാഷ്ട്ര നിലവാരം നല്‍കുന്നു. സുഷിന്റെ ഗംഭീര സ്‌കോറും മൂവിയുടെ പ്ലസുകളില്‍ എടുത്ത് പറയേണ്ട ഏറ്റവും വലിയ ഘടകമാണ്.

വളരെ സുപരിചിതമായ ആ പഴയ കാലഘട്ടത്തോടും പശ്ചാത്തലത്തോടും നീതി പുലര്‍ത്താനും ആ കാലത്തെ കൃത്യതയോടെ അടയാളപെടുത്താനും കലാ സംവിധായകന്‍ ബംഗ്‌ളാന് സാധിച്ചിട്ടുണ്ട്. വിവേകിന്റെ എഡിറ്റിങ്ങും കുറുപ്പിനെ ഒരു മികച്ച സൃഷ്ടി ആക്കുന്നുണ്ട്.

മികച്ച പ്രകടനത്തിലൂടെ കഥാപാത്രത്തിന്റെ ക്രൂര ഭാവങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ദുല്‍ഖര്‍ വിസ്മയിപ്പിക്കുന്നു. അത് പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ ഏറ്റെടുക്കുമ്പോള്‍ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയറ്റര്‍ വിട്ട് പോയ ജനക്കൂട്ടത്തെ തിരിച്ചു കൊണ്ട് വരിക എന്ന വലിയൊരു ദൗത്യം കൂടി ഈ തീയറ്റര്‍ റിലീസിലൂടെ ദുല്‍ഖര്‍ നിര്‍വഹിച്ചു.

മലയാള സിനിമയുടെ രക്ഷകന്റെ റോളിനോപ്പം സൂപ്പര്‍താര സിംഹാസനത്തിലേക്കുള്ള ചുവടടുപ്പിക്കുന്നുണ്ട് ഈ മേജര്‍ പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ ദുല്‍ഖര്‍. ദുല്‍ഖറിനോടൊപ്പം തന്നെ ഷൈന്‍ ടോം ചാക്കോയുടെയും ഇന്ദ്രജിത്തിന്റെയും സണ്ണി വെനിന്റെയും സോഭിത ദുലിപാലയുടെയും പ്രകടനം മികച്ചു നിന്നു. നന്ദി, നല്ലൊരു സിനിമ നല്‍കിയതിന്, മികച്ചൊരു തീയറ്റര്‍ എക്‌സ്പീരിയന്‍സ് തിരികെ നല്‍കിയതിന്. തീര്‍ച്ചയായും കുറുപ്പ് തീയറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമയാണ്... എന്നും സലാം ബാപ്പു പറഞ്ഞ് നിര്‍ത്തുന്നു.



Content Highlight: Salam Bapu shared his experience in Dulquar's film on his social media page.

Next TV

Top Stories










News Roundup