ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ നസീർ സംക്രാന്തി. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കമലാസനൻ എന്ന കഥാപാത്രമായി എത്തിയാണ് നസീർ സംക്രാന്തിക്ക് സിനിമാ - സീരിയൽ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയെടുക്കുന്നത്. അതിന് മുൻപ് സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് തട്ടീം മുട്ടീം പരമ്പരയിലൂടെ നസീറിന് ലഭിച്ചത്.
അതിന് ശേഷം ചെയ്ത സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയും താരം തിളങ്ങിയിരുന്നു. നിലവിൽ സിനിമകൾക്ക് പുറമെ മഴവിൽ മനോരമയിലെ ഒരു ചിരി ബമ്പർ ചിരി എന്ന പരിപാടിയിലെ ജഡ്‌ജ് കൂടിയാണ് നസീർ സംക്രാന്തി. നാട്ടിലെ വേദികളിൽ തുടങ്ങിയ കലാജീവിതമാണ് ഇന്ന് നസീറിനെ ബിഗ് സ്ക്രീനില്‍ വരെ എത്തിച്ചിരിക്കുന്നത് എത്തി നില്‍ക്കുന്നത്.

ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടിന്റേയും കഠിന വഴികളിലൂടെയാണ് നസീർ നടനായതും മലയാള പ്രേക്ഷകരുടെ പ്രിയതാരമായി മാറിയതും. ഇന്ന് നിറയെ നേട്ടങ്ങളുടെയും പ്രശസ്തിയുടെയും താരപ്പൊലിമയിൽ നിൽക്കുമ്പോഴും നസീർ വന്ന വഴി മറന്നിട്ടില്ല.
അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ താൻ കടന്നു വന്ന വഴികളെ കുറിച്ച് നസീർ സംസാരിച്ചിരുന്നു. ചെറുപ്പത്തിൽ യത്തീം ഖാനയിൽ പോയി നിന്ന് പഠിച്ചതും. ഭിക്ഷയെടുത്തതിനെ കുറിച്ചുമൊക്കെ നടൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, അതിന് ശേഷം തന്നോട് പലരും അതൊക്കെ പറയേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ചോദിച്ചിരുന്നു എന്ന് പറയുകയാണ് നടൻ. എന്നാൽ താൻ ചെയ്തിരുന്ന കാര്യം പറയാൻ മടിക്കുന്നത് എന്തിനാണ് എന്നാണ് നസീറിന്റെ നിലപാട്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നസീർ ഇക്കാര്യം പറഞ്ഞത്. വിശദമായി വായിക്കാം തുടർന്ന്. 'അതിനെ അന്ന് ഭിക്ഷ എന്നല്ല പറയുക.
കപ്പയ്ക്ക് പോവുക എന്നാണ് പറയുക. ഒരുവിധത്തിൽ പറഞ്ഞാൽ ഭിക്ഷ തന്നെയാണ്. എനിക്ക് അത് പറയുന്നതിൽ നാണമൊന്നുമില്ല. ഒരു കൊട്ടയൊക്കെ ആയിട്ട് നമ്മൾ വീടുകളിൽ പോവും. അമ്മച്ചി എന്ന് വിളിച്ചു ചെല്ലുമ്പോൾ അവർ ആഹാരമൊക്കെ തരും.
വൈകുന്നേരം വരുമ്പോൾ കുറച്ച് അരി, കുറച്ച് കപ്പ. കുറച്ച് ചില്ലറ പൈസയൊക്കെ ആയിട്ട് വരും. അന്നത്തെ ദിവസം ഞങ്ങൾ അതുവെച്ച് കഴിയും,' നസീർ പറഞ്ഞു. 'അതിലൊന്നും വിഷമിച്ചിട്ട് കാര്യമില്ല. ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഭിക്ഷയെ ഞാൻ ഒരു മോശം കാര്യമായി കണ്ടിട്ടില്ല. എന്ത് തൊഴിലിനും അതിന്റെതായ മാന്യതയുണ്ട്.

കക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക. പിടിച്ചു പറിക്കാതിരിക്കുക. അല്ലാതെ ജീവിക്കാനായി എന്ത് തൊഴിലും ചെയ്യാം. പക്ഷെ ആ ചെയ്യുന്ന തൊഴിൽ പറയാനുള്ള മനസ്സുണ്ടാവണം. അതില്ലാത്തവർ മനുഷ്യന്മാരല്ല,' എന്നോട് എന്തിനാണ് ഇപ്പോൾ ഇതൊക്കെ പറയുന്നതെന്ന് ചോദിക്കാറുണ്ട്.
ഞാൻ ചെയ്ത കാര്യമല്ലേ. അതിന് നാണിക്കുന്ന എന്തിനാണ് എന്ന് ഞാൻ ചോദിക്കും. മീൻ വിളിക്കാൻ പോയത്, ഹോട്ടൽ സപ്ളെയർ ആയി പോയത്. ആക്രി എടുക്കാൻ പോയത്. ഇതൊക്കെ എന്തിനാണ് പറയുന്നതെന്നാണ് ചോദ്യം. ഇതൊന്നും ഇപ്പോൾ പറയേണ്ട കാര്യമില്ലല്ലോ. ആ ലെവലിൽ അല്ലല്ലോ നമ്മളെന്ന് ചോദിക്കും,' 'എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല.
ഒരു കൈലി മുണ്ടും ഷർട്ടും ഒക്കെ ഇട്ടുകൊണ്ടാണ് ഞാൻ ഇവിടെയെല്ലാം നടക്കുക. പലരും വരും. ഫോട്ടോ എടുത്തിട്ട് പോകും. എന്നിട്ട് എന്നെ അടിമുടി ഒരു നോട്ടമുണ്ട്. ഷൂട്ടിനൊക്കെ പോകുമ്പോൾ ഞാൻ വെള്ളമുണ്ട് ഉടുക്കും. അല്ലാതെ പാന്റ് ഇട്ടുള്ള പരിപാടി ഒന്നുമില്ല. മാറ്റം വന്നാൽ ഞാൻ പോയി. മനുഷ്യർക്ക് മാറ്റം വരരുത്,' നസീർ സംക്രാന്തി പറഞ്ഞു.
Content Highlight: Remembering the alms-taking life; I have no shame in it Nazir Sankranti



































