മിനിസ്ക്രീനിലൂടെയും മിമിക്രി വേദികളിലൂടെയും തങ്ങളെ ഏറെ രസിപ്പിച്ചിട്ടുള്ള കലാകാരി സുബിയുടെ പൊടുന്നനെയുള്ള വിയോഗ വാര്‍ത്തയുടെ ആഘാതത്തിലാണ് കേരളം. സുബി സുരേഷിനൊപ്പം വര്‍ഷങ്ങളായി വേദി പങ്കിട്ട മറ്റ് ആര്‍ട്ടിസ്റ്റുകൾക്ക് ഉള്‍ക്കൊള്ളാനാവുന്നതല്ല ഈ മരണ വാര്‍ത്ത. സുബിക്കും രമേശ് പിഷാരടിക്കും സാജന്‍ പള്ളുരുത്തിക്കുമൊക്കെയൊപ്പം 19 വര്‍ഷം വേദി പങ്കിട്ട ആളാണ് ധര്‍മ്മജന്‍ ബോല്‍ഗാട്ടി.
സുബി തങ്ങള്‍ക്ക് ആരായിരുന്നുവെന്ന് മുറിഞ്ഞ വാക്കുകളോടെ ധര്‍മ്മജന്‍ പറഞ്ഞു . "ഞാനും പിഷാരടിയും സുബിയും 19 വര്‍ഷമായി ഒരുമിച്ച് പരിപാടി അവതരിപ്പിക്കുന്നുണ്ട്. സാധാരണ പെണ്ണുങ്ങളുടെ കൂടെ അച്ഛനോ അമ്മയോ ഒക്കെ കൂടെ വരും. പക്ഷേ ഞങ്ങളുടെ കൂടെ പരിപാടി അവതരിപ്പിക്കാൻ സുബി ഒറ്റയ്ക്ക് വരുമായിരുന്നു. സുബിക്ക് പകരം ഞങ്ങള്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ല. ഞങ്ങളുടെ കൂടെ ഒരു ആണിനെപ്പോലെ നിന്ന ആളാണ്.
ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ സ്വാഭാവികമാണല്ലോ എന്ന് കരുതിയിരുന്നു. ഭയങ്കര പവര്‍ഫുള്‍ ആയിരുന്നു. നല്ല ഡാന്‍സറും നല്ല അഭിനേത്രിയുമായിരുന്നു . നോ എന്നൊരു സാധനം അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. എല്ലാം യെസ് ആയിരുന്നു.
ഞങ്ങളെപ്പോലെ 19 വര്‍ഷം ഒരുമിച്ച് നിന്ന ഒരു ഗ്രൂപ്പ് കേരളത്തില്‍ത്തന്നെ വേറെ ഉണ്ടാവില്ല. സ്വദേശത്തും വിദേശത്തും നിരവധി വേദികള്‍. കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ അവളുടെ അമ്മ പറഞ്ഞു, ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന്. മാറുമെന്ന് കരുതി. എന്‍റെ വീട്ടില്‍ നിന്നാണ് അവള്‍ യുട്യൂബ് ചാനല്‍ തുടങ്ങിത്.
അതില്‍ നിന്ന് വരുമാനമൊക്കെയായി, പ്ലേ ബട്ടണ്‍ കിട്ടിയപ്പോള്‍ വീട്ടില്‍ കൊണ്ടുവന്നാണ് പൊട്ടിച്ചത്. ഞാന്‍ താമസിക്കുന്നതിന്റെ അടുത്ത സ്റ്റോപ്പിലാണ് അവളുടെ വീട്", ധര്‍മ്മജന്‍ പറഞ്ഞുനിര്‍ത്തി.
Content Highlight: We have no alternative to Subi; Dharmajan at a loss for words at Subi's demise

































