സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടൻ ഫഹദ് ഫാസിലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു.
ഈ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്. സമാനമായ നിലയിൽ നടൻ മോഹൻലാലിന്‍റെ മൊഴി ആദായ നികുതി വകുപ്പ് കൊച്ചിയിൽ രേഖപ്പെടുത്തിയിരുന്നു.
രണ്ടുമാസം മുൻപ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്‍റെ തുടർച്ചയായിട്ടായിരുന്നു നടപടികൾ. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂരിൽ നിന്ന് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മോഹൻലാലിനെ നേരിൽ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
മലയാള സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും വിദേശത്തെ സ്വത്തുവകകൾ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഐ ടി വിഭാഗം അന്വേഷിക്കുന്നുണ്ട്.
ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലാണ് കോടികളുടെ സാന്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കളളപ്പണ ഇടപാടും മലയാള സിനിമാ മേഖലയിൽ നടക്കുന്നതെന്നാണ് അന്വേഷണത്തിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
Content Highlight: The Income Tax Department took Fahad Fazil's statement regarding financial transactions

































