മലയാളത്തിലെ പകരക്കാരില്ലാത്ത നടിയാണ് സുകുമാരിയമ്മ . ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന അഭിനയ പ്രതിഭയാണ് അവർ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നിങ്ങനെ ഏകദേശം ഒമ്പതോളം ഭാഷകളിലായി ഒട്ടനവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. കോമഡി, സീരിയസ്, വില്ലത്തി എന്നിങ്ങനെ എല്ലാ വേഷങ്ങളിലും സുകുമാരി അഭിനയിച്ചിട്ടുണ്ട്. അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമെല്ലാം സുകുമാരി ബിഗ് സ്ക്രീനിൽ തിളങ്ങി.
ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സ്വന്തം സുകുമാരിയമ്മ അഭിനയിച്ചത്. 2013 ലാണ് ഹൃദയാഘാതത്തെ തുടർന്ന് സുകുമാരി വിടപറയുന്നത്. തീ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മരണപ്പെട്ട് പത്ത് വർഷത്തോളം ആയെങ്കിലും മലയാളികളുടെ ഓർമ്മകളിൽ ഇന്നും പ്രിയ നടിയുണ്ട്. സുകുമാരിയെ കുറിച്ച് സംസാരിക്കുമ്പോൾ സഹ പ്രവർത്തകർക്കെല്ലാം നൂറു നാവാണ്. ഓരോരുത്തരോടും അത്രയേറെ സ്നേഹം കാണിച്ചിരുന്ന ഒരു അമ്മ ആയിരുന്നു അവർ.
ഇപ്പോഴിതാ, ഒരിക്കൽ സുകുമാരിയെ കുറിച്ച് നടൻ അനൂപ് മേനോൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ് ഞാൻ വളരെയധികം പേടിയോടെയാണ് ആദ്യം അമ്മയെ കാണുന്നത്. സുകുമാരി അമ്മ എന്ന് പറയുമ്പോൾ നമ്മൾ കാണുന്നത് മലയാള സിനിമയെ തന്നെയാണ്. ഞാൻ കണ്ടു പരിചയപ്പെട്ടു. പക്ഷെ ആദ്യം അത്ര മൈൻഡ് തോന്നിയില്ല. പിന്നീട് ഞങ്ങൾ രണ്ടു മൂന്ന് സീനുകൾ ചെയ്ത ശേഷമാണ് ഞങ്ങൾക്കിടയിൽ ഒരു കെമിസ്ട്രി ഉണ്ടെന്ന തോന്നൽ വരുന്നത്. അവിടെ നിന്നാണ് അമ്മ മകൻ ബന്ധം വരുന്നത്,' അനൂപ് മേനോൻ പറഞ്ഞു.
അമ്മയെ കുറിച്ചുള്ള എനിക്കുള്ള ഒരു ഓർമ്മ. ഒരിക്കൽ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചെന്നൈയിലെക്ക് അമ്മയ്ക്ക് ടിക്കറ്റ് എടുത്ത് കൊടുത്തു. അമ്മ അയാളെ വിശ്വസിച്ചു. പക്ഷെ ആ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് 35 ആയിരുന്നു. പിറ്റേ ദിവസം ചെന്നൈയിൽ എത്താനുള്ളത് കൊണ്ട് ഈ പത്മശ്രീ സുകുമാരി മറ്റൊരാളുടെ കാരുണ്യത്തിന്റെ പുതപ്പുമായി ബാത്റൂമിന്റെ സൈഡിൽ കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ ആര് ചെയ്യും,' മറ്റൊരോർമ , പൊന്മുടിയിലെ ഒരു ഷൂട്ടിങ്ങിൽ ഒരു പയ്യൻ അമ്മയെ തള്ളുന്ന ഒരു രംഗമുണ്ട്. എന്തോ അത് എടുക്കുന്ന സമയത്ത് എനിക്ക് എന്തോ ഒരു തോന്നൽ വന്നു.
ഞാൻ ക്യാമറയ്ക്ക് പുറകിലേക്ക് വന്ന് നിന്നു. അമ്മയെ തള്ളി അമ്മ വീണു. പെട്ടെന്ന് ഞാൻ ചെന്ന് പിടിച്ചു,' അനൂപ് മേനോൻ പറഞ്ഞു. ഇവൻ പിടിച്ചില്ലായിരുനെങ്കിൽ എന്റെ മുഖം ഉൾപ്പടെ പോയേനെ എന്ന് സുകുമാരി പറഞ്ഞു . എന്നാൽ 'ആ വീഴ്ചയിൽ അമ്മയുടെ മുട്ടിന്റെ ചിരട്ട തെന്നി. ഒരു സീനും കൂടി തീരാനുണ്ട്. അമ്മ ആ വേദനയും വെച്ച് രാത്രി ഉറങ്ങാതെ ഇരുന്നിട്ട് പിറ്റേന്ന് രാവിലെ ആ സീൻ കൂടി തീർത്തിട്ട് പോകാം എന്നാണ് പറഞ്ഞത് അനൂപ് മേനോൻ പറഞ്ഞു.
Content Highlight: Sukumariamma believed him and finally had to lie on the ground near the toilet of the train': Anoop Menon

































