പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്ര. ന്യൂഡൽഹിയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നാണ് കെഎസ് ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയത്. 72ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നവരുടെ കൂട്ടത്തിൽ കെഎസ് ചിത്രയും ഉള്‍പ്പെട്ടിരുന്നു. ഇന്നാണ് പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
“എന്‍റെ പ്രിയപ്പെട്ടവരുടെയും എല്ലാ ആരാധകരുടെയും സ്നേഹവും പ്രാർത്ഥനയും നല്ല മനസ്സുമാണ് എന്നെ ജീവിതത്തിൽ മുന്നോട്ട് നയിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. മഹത്തായ നമ്മുടെ രാജ്യത്തോടും ജനതയോടും ഞാൻ നന്ദിയർപ്പിക്കുന്നു.
ദൈവം ഇന്ത്യയെ അനുഗ്രഹിക്കട്ടെ, ജയ് ഹിന്ദ് ” എന്നാണ് പത്മഭൂഷൺ ലഭിച്ച വിവരമറിഞ്ഞ ശേഷം സോഷ്യൽമീഡിയയിലൂടെ തന്‍റെ ആരാധരോട് ചിത്ര പറഞ്ഞിരുന്നത്. മുമ്പ് പത്മശ്രീയും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.
നാല് പത്‌മവിഭൂഷൺ അവാർഡുകളും അഞ്ച് പത്‌മഭൂഷൺ അവാർഡുകളും 51 പത്‌മശ്രീ അവാർഡുകളുമാണ് ഇന്ന് വിതരണം ചെയ്‌തത്. അന്തരിച്ച പ്രമുഖ ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന് ലഭിച്ച പത്‌മവിഭൂഷൺ പുരസ്‌കാരം അദ്ദേഹത്തിന് വേണ്ടി മകൻ ഏറ്റുവാങ്ങുകയുണ്ടായി.
അന്തരിച്ച അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്, അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ, മുൻ ലോക്‌സഭാ സ്‌പീക്കർ സുമിത്ര മഹാജൻ എന്നിവരും ചൊവ്വാഴ്‌ച പത്‌മ പുരസ്‌കാരങ്ങൾ നേടിയ പ്രമുഖരിൽ ഉൾപ്പെടുന്നവരാണ്.
രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ നടന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലിനും മരണാനന്തര ബഹുമതിയായി പത്‌മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. പത്‌മവിഭൂഷൺ പുരസ്‌കാരത്തിന് അർഹരായ പ്രമുഖരിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമുണ്ട്.
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികൾക്കാണ് പത്‌മശ്രീ പുരസ്‌കാരം ഇക്കുറി ലഭിച്ചത്. ആകെ 102 പേരാണ് ഇത്തവണ പത്‌മ പുരസ്‌കാരങ്ങൾക്ക് അർഹരായരുന്നത്.
Content Highlight: KS Chithra of Malayalam accepts Padma Bhushan

































