മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിയാണ് കവിയൂർ പൊന്നമ്മ. കെപിഎസി ലളിത, സുകുമാരി തുടങ്ങിയവർ അസൂയക്കാരിയും കുശുമ്പും ദുഷ്ടയുമായ നിരവധി അമ്മ, അമ്മായിയമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ കവിയൂർ പൊന്നമ്മയെ പ്രേക്ഷകർക്ക് എന്നും സ്നേഹമുള്ള അമ്മയായി കാണാനായിരുന്നു ഇഷ്ടം. നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നെന്ന് കവിയൂർ പാെന്നമ്മ തന്നെ മുമ്പ് പറഞ്ഞിട്ടുമുണ്ട്.

ഓൺ സ്ക്രീനിലെ അമ്മയ്ക്ക് പക്ഷെ ജീവിതത്തിൽ ദുഃഖങ്ങളേറെയാണ്. ഏക മകൾ ബിന്ദു തന്നെ കവിയൂർ പൊന്നമ്മയോട് അകൽച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പൊരിക്കൽ ജെബി ജംഗ്ഷനിൽ അതിഥിയായെത്തിയപ്പോൾ നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മകൾ ബിന്ദുവുമായി താൻ സംസാരിച്ചിരുന്നെന്നും അവർക്ക് നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകൻ ജോൺ ബ്രിട്ടാസ് പറഞ്ഞു.
അതിന്റെ കാരണങ്ങളെക്കുറിച്ച് കവിയൂർ പൊന്നമ്മയും സംസാരിച്ചു. മകൾ അമേരിക്കയിൽ സെറ്റിൽഡ് ആണ്. എന്റെ രണ്ടാമത്തെ നാത്തൂന്റെ മകൻ തന്നെയാണ് കല്യാണം കഴിച്ചത്. അവർക്ക് മകനും മകളുമുണ്ട്. സ്നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്നേഹിച്ചിരുന്നെന്ന് നടി പറഞ്ഞു.
'എല്ലാവർക്കും ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോവണമായിരുന്നു. കുട്ടിയായിരുന്നപ്പോൾ അറിയില്ലെന്ന് വെക്കാം. മുതിർന്നപ്പോഴെങ്കിലും മനസ്സിലാക്കണമല്ലോ. ഭയങ്കര ശാഠ്യമായിരുന്നു.

ഉള്ള സമയത്ത് അത് പോലെ സ്നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്' 'ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. നോക്കാനെനിക്ക് ചിലപ്പോൾ പറ്റിയിട്ടില്ല. അവൾ പറഞ്ഞതിലും കാര്യമുണ്ട്' മുലപ്പാൽ പോലും തനിക്ക് തന്നില്ലെന്ന് മകൾ ആരോപിച്ചെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇതിനും കവിയൂർ പൊന്നമ്മ മറുപടി നൽകി.
'പറയാൻ പാടില്ല എങ്കിലും പറയുകയാണ്. എട്ട് മാസം വരെയേ പാല് കൊടുത്തുള്ളൂ. ശിക്ഷ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നു. സത്യൻ സാറും ഞാനുമാണ് ജോഡി. ഒരു കട്ടിലിന് അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സംസാരിക്കുന്ന സീനാണ്. സംവിധായകൻ സത്യൻ മാഷുടെ ചെവിയിലെന്തോ പറഞ്ഞു' 'പൊന്നീ നമുക്കീ സീൻ നാളെയെടുത്താലോ എന്ന് ചോദിച്ചു. എന്താണ് സാർ എന്ന് ഞാൻ ചോദിച്ചു. ഇന്ന് വേണ്ട പൊന്നി പൊയ്ക്കോ എന്ന് പറഞ്ഞ് നിർബന്ധിച്ചു. ഞാൻ ചെയ്തത് ശരിയായില്ലേ എന്നാൽ അത് പറയേണ്ടെ എന്ന് ഞാൻ വിചാരിച്ചു' .
'പട്ടു സാരിയാണ് ഞാനുടുത്തത്. റൂമിൽ വന്ന് പട്ടുസാരി മാറാൻ കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ മുലപ്പാൽ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു. ഞാൻ സ്നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ എനിക്കത് സഹിക്കാൻ പറ്റില്ല' 'എന്റെ അമ്മയെ പറ്റി പറഞ്ഞാൽ എനിക്കിപ്പോഴും കരച്ചിൽ വരും. അത്ര സ്നേഹിച്ചാണ് അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. അങ്ങനെയൊരു കുടുംബത്തിൽ നിന്ന് വന്നിട്ട് ഇങ്ങനെ കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല,' കവിയൂർ പൊന്നമ്മ പറഞ്ഞു.
Content Highlight: Now Kaviyoor Ponnamma's words are getting attention.


































