മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബ്രേക്ക് അപ്പ്, അതിനു ശേഷം വന്ന ഗോസിപ്പുകൾ തുടങ്ങിയവയെല്ലാം അഭയ ഹിരൺമയിയെ ചർച്ചാ വിഷയമാക്കി. ഇപ്പോഴിതാ 24 ന്യൂസിന് അഭയ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും പല ഘട്ടങ്ങളെക്കുറിച്ചും അഭയ സംസാരിച്ചു.
'ഇന്നും ഞാനെന്നെ പൂർണമായും മനസ്സിലാക്കിയെന്ന് തോന്നുന്നില്ല. ഓരോ കാലഘട്ടത്തിലും ഓരോ അനുഭവങ്ങൾ വരുമ്പോൾ ഓരോ തരത്തിലായിരിക്കും നമുക്ക് അപ്ഡേഷനുണ്ടാവുക. ഇപ്പോൾ എനിക്ക് കിട്ടിയ അപ്ഡേഷൻ ആയിരിക്കില്ല കുറച്ച് കഴിയുമ്പോൾ. മരിക്കുന്നത് വരെ നമ്മൾ നമ്മളെ തന്നെ മനസ്സിലാക്കിക്കൊണ്ടിരിക്കും' .

തോൽവിയിൽ നിന്നും എണീറ്റ് വന്നതെന്ന സങ്കൽപ്പമൊന്നും എനിക്കില്ല. എന്റെ ജീവിതത്തിൽ വന്ന മാറ്റമായേ എല്ലാത്തിനെയും കാണുന്നുള്ളൂ. പതിനെട്ട് വയസിൽ എൻജിനീയറിംഗിന് ചേർന്നത് ആത്മഹത്യാപരമായിരുന്നു. എന്തിന് പോയി ചേർന്നെന്ന് എനിക്കിപ്പോഴും അറിയില്ല' 'അത് കഴിഞ്ഞ ശേഷം ചെന്നെെയിലേക്ക് പോയി. ഇതെല്ലാം എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളാണ്. അതിനെ അങ്ങനെ തന്നെ കാണുന്നത്. ഇന്നത്തെ പെൺകുട്ടികൾ വളരെയധികം മാറിയിരിക്കുന്നു. അതിൽ സന്തോഷമുണ്ട്' .
'ഇൻഡിപെൻഡന്റ് ആകാതിരിക്കുന്നത് നിങ്ങളുടെ മാത്രം ശരികേടാണ്. അതിന് വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്രയും സ്വർണം തന്നിട്ടില്ലേ പിന്നെന്തിനാ ജോലിക്ക് പോവുന്നത് എന്ന് അച്ഛൻ പറയും.
നീ എന്റെ കുട്ടികളെ നോക്കി വീട്ടിൽ ഇരുന്നാൽ മതിയെന്ന് ഭർത്താവ് പറയും' 'അവരങ്ങനെ പലതും പറയും. നിങ്ങൾ പണിയെടുക്കുക, കെെയിൽ കാശുണ്ടാവുക എന്നത് നിങ്ങളുടെ കാര്യമാണ്. സ്വാതന്ത്ര്യമെന്നത് നിങ്ങളായി കണ്ടെത്തി പത്ത് കാശുണ്ടാവുമ്പോൾ അതിനൊരു സംഗീതവും ഹാപ്പിനെസും ഉണ്ടാവും'.

'നമുക്കിത്ര സങ്കടം വരാൻ വേണ്ടി ദൈവം പണികൾ തന്ന് കൊണ്ടിരിക്കുന്നില്ല. നമ്മുടെ മനോഭാവം ആണ് നമ്മുടെ പ്രശ്നം. സങ്കടപ്പെടരുതെന്നല്ല പറയുന്നത്. പക്ഷെ ആ സങ്കടത്തിലും സന്തോഷം കണ്ടെത്തുക' 'പ്ലാൻ ചെയ്ത് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവുന്നത് എന്നെക്കൊണ്ട് നടക്കുന്ന കാര്യമല്ല.
എന്റെയൊരു കാഴ്ചപ്പാടിൽ അതിനൊരു സുഖമുണ്ടെന്ന് തോന്നുന്നില്ല' 'അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നല്ല പറയുന്നത്. ചിലപ്പോൾ പ്ലാൻ ചെയ്യാതെ നടക്കുന്ന ചില മാജിക്കലായ കാര്യങ്ങളുണ്ട്. അതിനെ പ്ലാൻ ചെയ്ത് പോവുന്നവർക്ക് അംഗീകരിക്കാൻ പറ്റണമെന്നില്ല. മാജിക്കലായ കാര്യങ്ങൾ നടക്കാൻ വേണ്ടിയാണ് ഞാനെപ്പോഴും കാത്തിരിക്കുന്നത്' .
'നന്നായി പുസ്തകം വായിക്കുന്ന ആളായിരുന്നു. ഇപ്പോൾ ചെറിയ മടി വന്നിട്ടുണ്ട്. 17-18 വയസ്സിൽ ഒത്തിരി വായിക്കുമായിരുന്നു. അപ്പോൾ പറ്റിയ പ്രശ്നം എന്തെന്നാൽ റിയൽ ലൈഫും പുസ്തകവുമായി മാച്ചാവുന്നില്ലെന്ന് തോന്നി. അത് നമുക്ക് ഭയങ്കര ഭാരം തോന്നിക്കും' 'അതൊരിക്കലും ചെയ്യാൻ പാടില്ല.
പുസ്തകം പുസ്തകവും റിയൽ ലൈഫ് റിയൽ ലൈഫുമാണ്. അറിയാത്ത കാലഘട്ടത്തിൽ പുസ്തകം വായിക്കാത്തവരോട് പുച്ഛമുണ്ടായിരുന്നു. അങ്ങനെയൊന്നും ചെയ്യാൻ പാടില്ല' 'പക്ഷെ അവർക്കുള്ള ജ്ഞാനം വേറൊരു തരത്തിലായിരിക്കും. അനുഭവങ്ങളായിരിക്കും അവരുടെ ജ്ഞാനം.
അങ്ങനെയുള്ള ബുദ്ധി ജീവിക്കളിയൊക്കെ പണ്ട് കളിച്ചിട്ടുണ്ട്. അതൊക്കെ തെറ്റാണെന്ന് അനുഭവങ്ങൾ കൊണ്ട് മനസ്സിലായി. അനുഭവം കൊണ്ട് ജീവിതം സൃഷ്ടിച്ച വ്യക്തികളോട് കൂടുതൽ സംസാരിച്ചപ്പോഴാണ് പുസ്തകം മാത്രമല്ല ജീവിതം എന്ന് മനസ്സിലായിട്ടുണ്ട്,' അഭയ ഹിരൺമയി പറഞ്ഞു.
Content Highlight: Now Abhay Hiranmayi's new interview is gaining attention.


































