മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് കൊച്ചിന്‍ ഹനീഫ. അപ്രതീക്ഷിതമായി എത്തിയ മരണം അദ്ദേഹത്തേയും കൊണ്ടു പോയപ്പോള്‍ ഏതൊരു മലയാളിയുടേയും ജീവിതം ഒരു നിമിഷത്തേക്ക് ഒന്ന് നിലച്ചിട്ടുണ്ടാകും. ഇന്നും പ്രേക്ഷകർക്ക് വിശ്വസിക്കാൻ ആവാത്തതാണ് നടന്റെ മരണം
ഇന്നലെയായിരുന്നു കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മ ദിവസം. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസം തങ്ങളുടെ പ്രിയ കൂട്ടുകാരനേയും കലാകാരനേയും ഓര്‍മ്മിച്ചു കൊണ്ട് സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയത്. ആരാധകരും പ്രിയ താരത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് കുനിച്ചു.

കൊച്ചിന്‍ ഹനീഫ എന്ന ആരാധകരുടേയും സിനിമാ ലോകത്തിന്റേയും ഹനീഫിക്ക, വിട പറഞ്ഞിട്ട് 13 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പക്ഷെ അദ്ദേഹമില്ലാതിരുന്ന ഈ പതിമൂന്ന് വര്‍ഷവും അദ്ദേഹത്തിന്റെ ഹൈദ്രോസും, എല്‍ദോയും ഗംഗാധരന്‍ മുതലാളിയും ജബ്ബാറുമൊക്കെ മലയാളികളെ ചിരിപ്പിച്ചു കൊണ്ടിരുന്നു. പുതിയ കാലത്തിന്റെ ട്രോളുകളിലും കൊച്ചിന്‍ ഹനീഫ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടെ ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യ ഫാസിലയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മുമ്പൊരിക്കല്‍ ഫാസില വനതിയ്ക്ക് നല്‍കിയ അഭിമുഖം വീണ്ടും പബ്ലിഷ് ചെയ്തതോടെയാണ് ചര്‍ച്ചയായി മാറിയ്ത. അദ്ദേഹത്തിന്റെ വേര്‍പാടിന് ശേഷം കുറച്ചു കാലം അദ്ദേഹത്തിന്റെ കുടുംബവീട്ടില്‍ ആയിരുന്നു. പിന്നീടാണ് കുട്ടികളുടെ പഠനത്തിന്റെ സൗകര്യത്തിനു വേണ്ടി എറണാകുളം കടവന്ത്രയിലേക്ക് മാറുന്നതെന്നാണ് ഫാസില പറയുന്നത്.

താമസം വാടക ഫ്‌ലാറ്റാണ്. തന്റെ ഉമ്മ കൂട്ടിനു ഉണ്ടെന്നും ഫാസില പറയുന്നുണ്ട് അഭിമുഖത്തില്‍. കൊച്ചിന്‍ ഹനീഫയുടെ മരണ സമയത്ത് ആരാധകരെ വേദനിപ്പിച്ച കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മക്കളുടെ മുഖം. അദ്ദേഹം മരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്നു വയസ്സായിരുന്നുവെന്നാണ് ഫാസില പറയുന്നത്. അവര്‍ ഇടക്കൊക്കെ ഉപ്പ എപ്പോ വരും എന്ന് ചോദിക്കുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവര്‍ സത്യം മനസിലാക്കിയപോലെ ഒന്നും ചോദിക്കാതെ ആയെന്നുമാണ് ഫാസില പറയുന്നത്.
തന്റെ രോഗ വിവരം കൊച്ചിന്‍ ഹനീഫ കുടുംബത്തില്‍ നിന്നടക്കം മറച്ചു വച്ചിരുന്നു. ഇതേക്കുറിച്ചും ഫാസില അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. രോഗവിവരം ഞാന്‍ അറിയരുത് എന്ന് വലിയ നിര്‍ബന്ധം ആയിരുന്നു. പത്തു വര്‍ഷം അതിന്റെ പിടിയില്‍ ആയിരുന്നുവെന്ന ഒരു സൂചനപോലും തന്നില്ല.
ഒരു ക്ഷീണം എങ്കിലും കാണിച്ചെങ്കില്‍ അല്ലെ എന്താണ് എന്ന് തിരക്കാന്‍ എങ്കിലും സാധിക്കൂവെന്നാണ് ഫാസില ചോദിക്കുന്നത്. എന്നാല്‍ അദ്ദേഹം കൂടെ ഉള്ള സഹായിയെ പോലും കയറ്റാതെ ആയിരുന്നു ഡോക്ടറെ കണ്ടിരുന്നതെന്നാണ് ഫാസില പറയുന്നത്.
Content Highlight: His wife Fazila's words also went viral on social media


































