മലയാള സിനിമയിൽ ജനപ്രിയ നായകനായി അറിയപ്പെട്ടിരുന്ന നടനാണ് ദിലീപ്. കേസുകളും വിവാദവുമായതോടെ നടന് നഷ്ടപ്പെട്ടത് ഈ താരമൂല്യവും ജനങ്ങൾക്കിടയിലെ സ്വീകാര്യതയുമാണെന്ന് സിനിമാ ലോകം പറയുന്നു. ഒരു കാലത്ത് ദിലീപ് സിനിമകൾ ഉണ്ടാക്കിയ അലയൊലികൾ ചെറുതല്ല.
നായകനിരയിലുള്ള ഒരു നടൻ ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ദിലീപ് ചെയ്ത് വിജയിപ്പിച്ചു. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, പച്ചക്കുതിര, തിളക്കം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. ദിലീപിന്റെ കരിയറിലെ ഏറ്റവും നല്ല കാലഘട്ടം ഈ സിനിമകളിറങ്ങിയ വർഷങ്ങളായിരുന്നു.

ഇപ്പോഴിതാ മുമ്പൊരിക്കൽ ഇതേക്കുറിച്ച് ദിലീപ് തന്നെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നേര ചൊവ്വെ പരിപാടിയിൽ സംസാരിക്കവെ ആണ് ദിലീപ് ഇതേപറ്റി സംസാരിച്ചത്. കഥ കേട്ട് എട്ട് വർഷത്തിന് ശേഷമാണ് ഈ സിനിമ ചെയ്യാൻ തയ്യാറായത് എന്ന് ദിലീപ് പറയുന്നു. 'ഏറ്റവും ആദ്യം നാദിർഷ ആണ് വന്ന് പറഞ്ഞത് ബെന്നി പി നായരലമ്പലത്തിന്റെ നാടകം ഉണ്ട്. നീ അത് കാണണം എന്ന്.
'ഞാനും ലാൽ ജോസും ഞങ്ങളിത് ചെയ്യുന്നു എന്ന് പറഞ്ഞു ബെന്നിയോട്. അത് കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് ആ സിനിമ ചെയ്യുന്നത്. ഞാൻ കലാഭവൻ മണിയോട് പറഞ്ഞു, എടാ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യുന്നുണ്ടെന്ന്' 'മണി എന്നോട് പറഞ്ഞു,
അതൊന്നും വേണ്ടാട്ടോ അതൊക്കെ ചെയ്താൽ കുട്ടികൾ ഉണ്ടാവില്ല എന്ന്. അതെനിക്ക് വലിയ അടി ആയി. അങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞ് എട്ട് വർഷം ഞാൻ സ്ക്രിപ്റ്റ് മാറ്റി വെച്ചു. പിന്നെ മീനൂട്ടി ജനിച്ച ശേഷമാണ് ആ സിനിമ ചെയ്യാൻ തയ്യാറായത്,' ദിലീപ് പറഞ്ഞു.

'അതിന് ശേഷം മായാമോഹിനി എന്ന സിനിമ വലിയ വെല്ലുവിളി ആയിരുന്നു. മായാമോഹിനിയുടെ വേഷത്തിൽ വന്ന് പെർഫോം ചെയ്യുമ്പോൾ ചാന്ത്പൊട്ട് ആയിപ്പോയി. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് മായാമോഹിനിയെ മനസ്സിലായത്,' ദിലീപ് പറഞ്ഞതിങ്ങനെ. ചാന്ത്പൊട്ട് സിനിമ വലിയ ഹിറ്റ് ആയെങ്കിലും പിന്നീട് സിനിമയ്ക്കെതിരെയും സംവിധായകൻ ലാൽ ജോസിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു.
സിനിമ എൽജിബിടിക്യു വിഭാഗത്തെ അവഹേളിക്കുന്നതും ഇവരെക്കുറിച്ച് തെറ്റായ ധാരണ സമൂഹത്തിലുണ്ടാക്കുന്നതും ആണെന്നായിരുന്നു ഉയർന്ന വിമർശനം. മായാമോഹിനിക്കും സൗണ്ട് തോമയ്ക്കും ശേഷം ദിലീപ് വ്യത്യസ്തമായ വേഷങ്ങൾ അധികം ചെയ്തിരുന്നില്ല. കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ പ്രായമുള്ള കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ല.
Content Highlight: It was a great blow to me; I was ready for this after Meenuti was born...

































