നടി മോളി കണ്ണമാലിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. പനിക്ക് നേരിയ കുറവുണ്ട്. ന്യുമോണിയ ബാധിതയായ മോളി കണ്ണമാലി കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി പരിശോധന ഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മോളിയെ നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ശ്വാസം മുട്ടലും രൂക്ഷമായതിനെ തുടർന്നാണ് മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുവന്ന അവസ്ഥയിൽ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നും നേരത്തെ ഡോക്ടർ അറിയച്ചതായി മകന്‍ ജോളി പറഞ്ഞിരുന്നു.
വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മോളിയെ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും മകൻ ജോളി പറഞ്ഞിരുന്നു.സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു.

"ഐസിയുവിൽ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകൾക്ക് 5000ത്തിന് പുറത്ത് തുക ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ", എന്നും ജോളി പറഞ്ഞിരുന്നു.
കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമാലി ചികിത്സയിൽ ആണ്. രണ്ടാമത്തെ അറ്റാക്ക് വന്ന് തളർന്ന് പോയപ്പോഴും അസുഖത്തോട് പോരാടി മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Content Highlight: Slight reduction in fever; Actress Molly Kannamali remains in ICU

































