കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത് ഗംഭീര പ്രതികരണവുമായി പ്രദർശനം തുടരുന്ന സിനിമയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാല താരങ്ങളും നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകന് പുത്തൻ അനുഭവമായി മാറി.

ചിത്രത്തിന് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മാളികപ്പുറം തനിക്കൊരു നിയോഗം ആയിരുന്നുവെന്ന് വീണ്ടും പറയുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു.പന്തളത്ത് എത്തി തിരുവാഭരണം ദർശിച്ച വിശേഷം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റിലാണ് ഉണ്ണിയുടെ നന്ദി പറച്ചിൽ.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ...
എല്ലാവർക്കും നമസ്കാരം. പുതുവത്സരാശംസകൾ. എന്റെ ഏറ്റവും പുതിയ സിനിമയായ മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ മാളികപ്പുറം എനിക്കൊരു നിയോഗമായിരുന്നു. അതുപോലെ അയ്യപ്പൻറെ ജന്മഗൃഹമായ പന്തളത്ത് ഇന്ന് എത്താനും തിരുവാഭരണം ദർശിക്കാനും സാധിച്ചത് ഒരു സുകൃതമായി കാണുന്നു.ഒരുപാട് സ്നേഹം. ഒരുപാട് നന്ദി. സിനിമ കാണാത്തവർ കുടുംബസമേതം തിയേറ്ററിൽ വന്നു കാണുമെന്നു പ്രതീക്ഷിക്കുന്നു.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് മാളികപ്പുറത്തിന്‍റെ നിര്‍മ്മാണം. കഴിഞ്ഞ വർഷത്തെ മറ്റൊരു മികച്ച- വിജയ ചിത്രമാകും മാളികപ്പുറം എന്നാണ് വിലയിരുത്തലുകൾ. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമാണെന്നാണ് വിലയിരുത്തലുകള്‍. ഷെഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിന് ശേഷം ഉണ്ണി മകുന്ദന്‍റേതായി തിയറ്ററിലെത്തിയ മാളികപ്പുറം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
Content Highlight: Unni Mukundan shared the news of reaching the Panthalam

































