അടുത്തിടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമൻ അന്തരിച്ചത്. വളരെ പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. അതിനാൽ തന്നെ എല്ലാവർക്കും ആ വേർപാട് തീര ദുഖമാണ് സമ്മാനിച്ചത്. അറുപത്തിയെട്ടുകാരനായ കൊച്ചുപ്രേമൻ ഇതിനോടകം നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ കൊച്ചുപ്രേമന് വേണ്ടി അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഫിലിം ക്രിട്ടിക്സ് അവാർഡ് ഏറ്റുവാങ്ങിയ ശേഷം താരത്തിന്റെ ഭാര്യയും നടിയുമായ ഗിരിജ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഈ അവാർഡ് ലഭിച്ച വിവരം മരിക്കുന്നത് മണിക്കൂറുകൾ മുമ്പാണ് അദ്ദേഹം അറിഞ്ഞതെന്നും അതിന്റെ സന്തോഷത്തിലായിരുന്നു കൊച്ചുപ്രേമനെന്നും ഗിരിജ പ്രസംഗത്തിനിടെ പറഞ്ഞു. 'രാവിലെയാണ് ഇരുപത്തിയേഴിന് എറണാകുളത്ത് വെച്ചാണ് അവാർഡ് എന്ന് പറഞ്ഞുള്ള ഫോൺ കോൾ വന്നത്.'
'അന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു... നമുക്ക് എല്ലാവർക്കും കൂടി ആ അവാർഡ് വാങ്ങാൻ പോകണമെന്ന്. മോനോടും പറഞ്ഞിരുന്നു അന്ന് വേറെ എവിടേയും പോകരുതെന്ന്. ഇതെല്ലാം പറഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞ് ഒരു സീരിയലിൽ ഡബ് ചെയ്യാൻ പോകണമായിരുന്നു.'

'മൂന്ന് മണിക്ക് വണ്ടി വരും നീ ഡ്രസ്സൊക്കെ എടുത്ത് വെക്കാൻ എന്നോട് പറഞ്ഞു. പറഞ്ഞ് തീർന്നില്ല കുറച്ച് സെക്കന്റുകൾകൊണ്ട് അദ്ദേഹം ഞങ്ങളെ വിട്ട് പോയി. ഏത് അവാർഡിനും ഒരുപാട് വില നൽകിയിരുന്ന ഒരാളായിരുന്നു അദ്ദേഹം.'
'എല്ലാവരും അംഗീകരിക്കുന്നതും ആദരിക്കുന്നതുമെല്ലാം അദ്ദേഹത്തിന് ഒരുപാട് സന്തോഷമായിരുന്നു. അദ്ദേഹം ഇന്ന് എന്റെ കൈപിടിച്ച് എന്നോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസം എനിക്കുണ്ട്. അവാർഡ് നൽകിയ എല്ലാവർക്കും നന്ദി' ഗിരിജ അവാർഡ് സ്വീകരിച്ച ശേഷം പറഞ്ഞു.
Content Highlight: I have faith that he is with me today holding my hand; Girija


































