മലയാളികളുടെ ഇഷ്ട നടനാണ് ഗിന്നസ് പക്രു. കൊല്ലം സ്വദേശിയായ അജയ് കുമാർ ആണ് പിന്നീട് ഗിന്നസ് പക്രു ആയി അറിയപ്പെടാൻ തുടങ്ങിയത്.
ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മലയാളത്തിലെ ചില താരങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മമ്മൂട്ടി, കലാഭവൻ മണി, ജയറാം തുടങ്ങിയവരെ കുറിച്ചുള്ള ഓർമകളാണ് പക്രു പങ്കുവച്ചത്.

'എന്നെ ഗിന്നസ് പക്രു എന്ന് ആദ്യം വിളിക്കുന്നത് മമ്മൂക്കയാണ്. എനിക്ക് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് നൽകുന്നത് അദ്ദേഹമാണ്. ഞാൻ ഇത് കിട്ടി മമ്മൂക്കയെ കൊണ്ടുപോയി കാണിച്ചപ്പോൾ മമ്മൂക്ക പറഞ്ഞത് ഇത് ഒരു ചെറിയ കാര്യമല്ല, വലിയ കാര്യമാണ് നമ്മുക്ക് ആഘോഷിക്കണ്ടേ എന്നാണ്,' 'അപ്പോൾ തന്നെ ഞാൻ ഇക്കനോട് പറഞ്ഞു.
ഇത് ഇക്ക എനിക്ക് തരുന്നതായി ഒരു സംഭവം ചെയ്യാമെന്ന്. ആ സെക്കൻഡിൽ തന്നെ ആ ലൊക്കേഷനിൽ അങ്ങനെയൊരു സംവിധാനം ഉണ്ടായി. എല്ലാവര്ക്കും ഒപ്പം നിന്ന് മമ്മൂക്ക എനിക്ക് ആ സർട്ടിഫിക്കറ്റ് തന്നു. എന്റെ വീട്ടിൽ വന്ന് ഭക്ഷണമൊക്കെ കഴിച്ചു. അന്ന് മുതൽ ഇന്ന് വരെ മനസിനകത് ആ ഒരു കരുതലുണ്ട്. ആ സ്നേഹവും ഇന്നും അതുപോലെയുണ്ട്,' ഗിന്നസ് പക്രു പറഞ്ഞു. കലാഭവൻ മണിയെ കുറിച്ച് ചോദിച്ചപ്പോൾ അൽപം വൈകാരികമായിരുന്നു പക്രുവിന്റെ മറുപടി. 'മണിച്ചേട്ടൻ എന്നെ നടക്കാൻ സമ്മതിക്കില്ലായിരുന്നു.

എയർപോർട്ടിലോക്കെ എടുത്തോണ്ട് നടന്നിട്ടുണ്ട്. എനിക്ക് വർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടക്ക് വിളിക്കും. ചാലക്കുടിയിൽ ചെന്നിട്ട് അദ്ദേഹത്തെ വിളിച്ചില്ലെങ്കിൽ ഒക്കെ പിണക്കമാണ്. അത്രയധികം സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സാധാരണക്കാരനായ ഒരു വലിയ സിനിമ നടനാണ്,' 'അങ്ങനെയുള്ള സൗഹൃദങ്ങൾ തന്നെയാകും അദ്ദേഹത്തിന് പോസിറ്റീവും നെഗറ്റീവും ആയത്.
ചിലരൊക്കെ സിനിമ നടന്മാരായാൽ പിന്നെ സിനിമ നടന്മാരുടെ കൂടിയാകും. ഇദ്ദേഹം അങ്ങനെയല്ല. സിനിമയ്ക്ക് വേണ്ടി ഇറങ്ങിയാൽ സിനിമാക്കാരനാണ്. നാട്ടിൽ എത്തിയ ചിലപ്പോൾ ഓട്ടോയും കൊണ്ട് പോകും. കൂട്ടുകാരുടെ കൂടെ പോകും,'
ജയറാമിനൊപ്പമുള്ള അനുഭവവും പക്രു പങ്കുവച്ചു. 'ബിഗ് ഫാദറാണ് ഞാനും ജയറാമേട്ടനും ഒന്നിച്ചുള്ള സിനിമ. അദ്ദേഹം സമ്മതിച്ചത് കൊണ്ടാണ് ആ സിനിമയുണ്ടായത്. ആ റിസ്ക് എന്നെക്കാൾ കൂടുതൽ എടുത്തത് ജയറാമേട്ടനാണ്. ഇദ്ദേഹത്തിന്റെ അച്ഛനായി എന്നെ ആളുകൾ കണ്ടിലെങ്കിൽ തീർന്നില്ലേ. അദ്ദേഹത്തിന്റെ പെർഫോമൻസ് ഭയങ്കരമാണ്,' ഗിന്നസ് പക്രു പറഞ്ഞു.
Content Highlight: Friendships can be both positive and negative for him; GINNAS PAKRU


































