മലയാള സിനിമയ്ക്ക് പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാർ. ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ കൂടിയാണ് ഇദ്ദേഹം . 2012 ലാണ് നടൻ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേൽക്കുന്നത്. ഇപ്പോഴിതാ ജഗതിയെക്കുറിച്ചും ഇദ്ദേഹത്തിന് സംഭവിച്ച വാഹനാപകടത്തെക്കുറിച്ചും സഫാരി ടിവിയോട് സംസാരിച്ചിരിക്കുകയാണ് ശ്രീകണ്ഠൻ നായർ.
'മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. സിനിമ പൊട്ടിയാലും ജഗതി ശ്രീകുമാറിന് വലിയ വിജയം ആയിരിക്കും. സിനിമ പൊട്ടിപ്പോയാലും ജഗതി ശ്രീകുമാറിന് വലിയ വിജയം ആയിരിക്കും. എനിക്ക് ഭയങ്കര അടുപ്പം ആയിരുന്നു അദ്ദേഹവുമായിട്ട്'.

'ജഗതി ശ്രീകുമാറുമായിട്ട് ഞാൻ ഏഷ്യാനെറ്റിൽ അഭിമുഖ പരമ്പര ചെയ്തിട്ടുണ്ട്. ജഗതിയിലെ അമ്പിളിക്കല എന്നായിരുന്നു പേര്' 'ആ പരിപാടിയിൽ ഞാൻ ഇങ്ങനെ അങ്ങയുടെ മുഖത്ത് നോക്കി ഇരിക്കുമ്പോൾ എന്ന് പറഞ്ഞപ്പോൾ പിന്നെ ഇതുവരെ എവിടെയോ നോക്കിയത് എന്ന് അദ്ദേഹം തിരിച്ച് ചോദിച്ചത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്'
'എന്റെ പ്രേരണയിൽ അദ്ദേഹം ഏഷ്യാനെറ്റിൽ തന്നെ ഒരു പരമ്പര നിർമ്മിച്ചു. ആ പരമ്പര നിർമ്മിച്ചപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായ് നിർമാതാവ് ലൊക്കേഷനിൽ ഒരു കൊമേഡിയൻ ആണെന്ന കാര്യം. ആരും മൈൻഡ് ചെയ്യില്ല.
പൈസ കൊടുക്കാൻ വേണ്ടി മാത്രമുള്ള അവതാരം ആയാണ് നിർമാതാവിനെ കാണുന്നത്' 'മാത്രവുമല്ല, അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രി, ഒരു ഫലിതക്കാരി കണക്ക് പറഞ്ഞ് കാശു വാങ്ങിച്ചതിനെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്'.

'നിർമാതാക്കളെ കണ്ണീര് കുടിപ്പിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ തിരിച്ച് കിട്ടുന്നതായിരിക്കും എന്ന് ഞാൻ തമാശയ്ക്ക് പറഞ്ഞു. എന്നോട് വലിയ താൽപര്യം ആയിരുന്നു. കാരണം റേഡിയോയോട് അദ്ദേഹത്തിന് എന്നും ഒരു ബഹുമാനം ഉണ്ടായിരുന്നു. അമ്പിളി ചേട്ടന്റെ പേര് ഗിന്നസ് വേൾഡ് റെക്കോഡിൽ വരണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു. ഞാനെപ്പോഴും അദ്ദേഹത്തോട് ഇക്കാര്യം പറയുമായിരുന്നു'
'മനോരമയിൽ ജോലി ചെയ്യുമ്പോഴാണ് അമ്പിളി ചേട്ടന്റെ ഈ പ്രശ്നമൊക്കെ ഉണ്ടാവുന്നത്. ഞാൻ രാവിലെ നടക്കാൻ പോയി തിരിച്ചു വരുമ്പോൾ എന്നെക്കണ്ട് ഒരു കാർ അവിടെ നിന്നു' 'നോക്കുമ്പോൾ അമ്പിളി ചേട്ടൻ. എനിക്ക് മൈസൂർ വരെ പോവണം അവിടെ ഒരു ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞു.
ഗിന്നസ് വേൾഡ് റെക്കോഡ് എന്തായി എന്ന് ചോദിച്ചു' 'അത് ഉടനെ ശരിയാക്കാം എന്ന് പറഞ്ഞ് ഞാൻ ചോദിച്ചു, അമ്പിളി ചേട്ടാ ഇത്രയും ദൂരത്തിൽ എന്തിനാണ് കാറിൽ പോവുന്നത് ഫ്ലെെറ്റിൽ പോയാൽ പോരെ എന്ന്' 'ഞാനിപ്പോൾ പറയുന്നതിലും കൂടുതൽ സമ്മർദ്ദം ചെലുത്തി അദ്ദേഹത്തിന്റെ യാത്ര മുടക്കാൻ. എന്തോ എന്റെ ഉള്ളിൽ ഒരു തോന്നൽ ഇദ്ദേഹം കാറിൽ യാത്ര ചെയ്യേണ്ട എന്ന്'

'മോനേ നമ്മൾ എപ്പോഴും ഈ വണ്ടിയിൽ ആണ്, ഉറക്കവും ഊണുമെല്ലാം. നീ പേടിക്കേണ്ട പോയി വരാം എന്ന് പറഞ്ഞു. കാർ നീങ്ങിപ്പോയി. പതിവ് പോലെ ഒരു ദിവസം. പിറ്റേന്ന് രാവിലെ ഞാൻ ഇത്തിരി പുലർന്നാണ് എണീറ്റത്' 'മനോരമയുടെ ഗസ്റ്റ് ഹൗസിലാണ് ഞാൻ താമസിക്കുന്നത്. മനോരമ പത്രം വന്ന് കിടക്കുന്നു.
ഞാൻ ആദ്യ പേജിലെ വാർത്ത കണ്ട് ഞെട്ടിപ്പോയി' 'ജഗതി ശ്രീകുമാർ കാറപകടത്തിൽ പെട്ടു എന്ന്. വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ കോഴിക്കോട് ആശുപത്രിയിൽ ചെന്നു. അവിടെ ചെന്നപ്പോഴാണ് അവിടെ നിന്ന് രാജി വെക്കാൻ പോവുന്ന ഒരാൾ എന്നോട് പറഞ്ഞത് ഇദ്ദേഹത്തെ എങ്ങോട്ടെങ്കിലും കൊണ്ട് പോവാൻ കഴിഞ്ഞാൽ ഒരുപക്ഷെ ജഗതി ശ്രീകുമാറിനെ രക്ഷിച്ചെടുക്കാം എന്ന്,' ശ്രീകണ്ഠൻ നായർ പറഞ്ഞു.
Content Highlight: Now Srikandan Nair's words about Jagathy are going viral


































